ചാരുംമൂട് : നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ അന്തേവാസിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡോക്ടർമാർക്കും ജീവനക്കാർക്കുമുൾപ്പെടെ നടത്തിയ കൊവിഡ് പരിശോധനയിൽ എല്ലാവർക്കും പരിശോധന ഫലം നെഗറ്റീവാണ്. ഇന്നലെ പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് 60 കാരനായ അന്തേവാസിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ അടിയന്തിര എച്ച്.എം.സി യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടു.
കഴിഞ്ഞ ദിവസമാണ് സാന്ട്ടോറിയത്തിലെ അന്തേവാസിയായ സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് അന്തേവാസികളിലും ജീവനക്കാരിലും സ്രവ പരിശോധന നടത്തിയത്.
84 പേർക്ക് റാപ്പിഡ് ടെസ്റ്റും 51 പേർക്ക് ആർ.റ്റി.പി.സി.ആർ ടെസ്റ്റുമാണ് നടത്തിയത്. റാപ്പിഡ് ടെസ്റ്റ് നടത്തിയ എല്ലാവരുടെയും ഫലം നെഗറ്റീവായിരുന്നു. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള 51 പേരുടെ
ആർ.റ്റി.പി.സി.ആർ പരിശോധന ഫലം ഇന്നലെ ലഭിച്ചു. ഇവരുടെ ഫലവും നെഗറ്റീവായത് ആശ്വാസമായി. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള 63 പേർ ക്വാറന്റൈനിലാണ്. ഇതിൽ ഡോക്ടർമാരും ജീവനക്കാരുമായി 26
പേരുണ്ട്. ഇവരും ആശുപത്രിയിൽ തന്നെയാണ് കഴിയുന്നത്.
രോഗ പ്രതിരോധത്തിന്റെ ഭാഗമായി അടിയന്തിര എച്ച്.എം.സി കൂടണമെന്ന സൂപ്രണ്ട് ഡോ.പി.വി.വിദ്യ നൽകിയ കത്തിനെ തുടർന്നാണ് ഇന്നലെ വൈകിട്ട് കളക്ടർ
എ.അലക്സാണ്ടർ പങ്കെടുത്ത എച്ച്.എം.സിയുടെ സൂം മീറ്റിംഗ് നടന്നത്. കളക്ടറെ കൂടാതെ ആർ.രാജേഷ് എം.എൽ.എ , ഡി.എം.ഒ, ബ്ളോക്ക് പഞ്ചായത്ത് - ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, സാന്നിട്ടോറിയം സൂപ്രണ്ട് , ആർ.എം.ഒ, ത്രിതല പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
യോഗത്തിലെ തീരുമാനങ്ങൾ
അന്തേവാസികളെ സാനിട്ടോറിയത്തിൽ തന്നെ ക്വാറന്റൈൻ ചെയ്യും
ഇതിനായി 36 ബസുകളും മറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തും.
അന്തേവാസികൾക്കും ജീവനക്കാർക്കുമാവശ്യമായ ഭക്ഷണം തദ്ദേശസ്ഥാപനങ്ങൾ നൽകും
ആംബുലൻസ് ഉൾപ്പെടെ രണ്ട് വാഹനങ്ങൾ അടിയന്തിരമായ ക്രമീകരിക്കും
മുഴുവൻ മരുന്നുകൾ, പി.പി. കിറ്റുകളും എന്നിവ ജില്ലാ മെഡിക്കൽ ഓഫീസ് ലഭ്യമാക്കും
30 സന്നദ്ധ പ്രവർത്തകരുടെ സേവനം ലഭ്യമാക്കും