ship

ന്യൂഡൽഹി : ഇറ്റാലിയൻ നാവികർക്കെതിരായ കടൽക്കൊലക്കേസ് അവസാനിപ്പിക്കാൻ കേന്ദ്രം സുപ്രീംകോടതിയിൽ അപേക്ഷ നൽകി. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഇറ്റലിയോട് നഷ്ടപരിഹാരം ആവശ്യപ്പെടാമെന്നും എന്നാൽ വിചാരണ നടത്താൻ ഇന്ത്യയ്‌ക്ക് അധികാരമില്ലെന്നും അന്താരാഷ്ട്ര ട്രൈബ്യൂണൽ ഉത്തരവിട്ടത് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ.

2012 ലാണ് ഇറ്റലിയൻ കപ്പലായ എൻറിക്ക ലെക്‌സിയിലെ രണ്ട് നാവികരുടെ വെടിയേറ്റ് നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടത്. കപ്പൽ കരയിലേക്ക് എത്തിച്ച കേരള പൊലീസ് ഇറ്റാലിയൻ നാവികരായ സാൽവത്തോർ ജിറോൺ, മാസിമിലിയാനോ ലത്തോറെ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരായ കേസ് നിയമ തർക്കങ്ങൾക്കൊടുവിൽ അന്താരാഷ്ട്ര തർക്ക പരിഹാര ട്രൈബ്യൂണലിൽ എത്തുകയായിരുന്നു.

കേസ് എടുക്കാൻ കേരളപൊലീസിന് അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഇറ്റലി സുപ്രീം കോടതിയെ സമീപിച്ചു.

ഇരു രാജ്യങ്ങളുടെയും വാദം കേട്ട ട്രൈബ്യൂണൽ യു.എൻ സമുദ്ര നിയമങ്ങൾക്ക് വിരുദ്ധമായി നാവികർ പെരുമാറിയെന്ന് കണ്ടെത്തി. നാവികർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിച്ച ഇന്ത്യയുടെ നടപടി ശരിവച്ചു. എന്നാൽ ഇന്ത്യയിലെ കോടതികൾക്ക് കേസിൽ തീർപ്പ് കൽപിക്കാനുള്ള അധികാരം ഇല്ലെന്നാണ് അന്താരാഷ്ട്ര കോടതിയുടെ നീരീക്ഷണം. മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഇറ്റലി ധനസഹായം നൽകണമെന്നും നാവികരുടെ വിചാരണ ഇറ്റലിയിൽ നടത്തണമെന്നും ട്രൈബ്യൂണൽ വിധിച്ചു.