ന്യൂഡൽഹി:തെലങ്കാനയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാനായി ശ്മശാനത്തിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുപോയത് വിവാദമാകുന്നു. നിസാമാബാദിലെ സർക്കാർ ആശുപത്രിയിൽ നിന്നും അധികൃതരുടെ മേൽനോട്ടമില്ലാതെയാണ് 50 കാരന്റെ മൃതദേഹം വാഹനത്തിൽ നിന്ന് പകുതി പുറത്തായ നിലയിൽ ശ്മശാനത്തിലെത്തിച്ചത്. ആട്ടോഡ്രൈവർ അടക്കം ആട്ടോറിക്ഷയിലുണ്ടായിരുന്നവരാരും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല.
മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രദേശവാസികൾ ആശങ്കയിലായിരിക്കുകയാണ്. വലിയ സുരക്ഷ വീഴ്ചയാണ് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
ആംബുലൻസ് വിട്ടുനൽകാതെയാണ് മൃതദേഹം ബന്ധുക്കൾക്ക് നൽകിയതെന്നാണ് ആരോപണം. എന്നാൽ, മരിച്ചയാളുടെ ബന്ധു ആശുപത്രിയിലെ ജീവനക്കാരനാണെന്നും ഇയാളുടെ ആവശ്യപ്രകാരം മൃതദേഹം വിട്ടുനൽകിയെങ്കിലും ആംബുലൻസിന് കാത്തുനിൽക്കാതെ ഇയാൾ ആട്ടോറിക്ഷയിൽ മൃതദേഹം കൊണ്ടുപോകുകയായിരുന്നുവെന്നുമാണ് ആശുപത്രി സൂപ്രണ്ട് ഡോ. നാഗേശ്വർ റാവു പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.