india-china-border-disput

ന്യൂഡൽഹി: ഘട്ടം ഘട്ടമായുള്ള സൈനിക വിന്യാസം കുറച്ച് അതിർത്തിയിൽ സംഘർഷം കുറയ്‌ക്കാനുള്ള തുടർ നടപടികൾ ചർച്ച ചെയ്യാൻ ഇന്ത്യയുടെയും ചൈനയുടെയും സൈനിക കമാൻഡർമാർ കൂടിക്കാഴ്‌ച നടത്തി. രണ്ടാം ഘട്ട സൈനിക പിൻമാറ്റം നടപ്പാക്കാനുള്ള ചർച്ചയുടെ വിശദാംശങ്ങൾ അറിവായിട്ടില്ല.

ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ചുഷുലിലിൽ രാവിലെ 11.30നാണ് കൂടിക്കാഴ്‌ച തുടങ്ങിയത്.

14-ാം കോർ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗ് നയിച്ച ഇന്ത്യൻ സംഘവും സിൻചിയാംഗ് മിലിട്ടറി മേഖലാ കമാൻഡർ മേജർ ജനറൽ ലിയൂ ലിൻ നയിച്ച ചൈനീസ് സംഘവും തമ്മിലുള്ള നാലാമത്തെ കൂടിക്കാഴ്‌ചയായിരുന്നു ഇന്നലത്തേത്. പതിവുപോലെ ചർച്ചകൾ രാത്രി വരെ നീണ്ടതിനാൽ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല.

ജൂൺ 30ന് നടന്ന അവസാന കൂടിക്കാഴ്‌ചയിലെ ധാരണ പ്രകാരം ഗാൽവൻ താഴ്‌വരയിലെ പി.പി 14, ഹോട്ട്‌സ്‌പ്രിംഗ്‌- ഗോഗ്ര മേഖലകളിലെ പി.പി 15, പി.പി 17എൽ എന്നിവിടങ്ങളിലും സൈന്യത്തെ പിൻവലിച്ചത് സംബന്ധിച്ച വിശദാംശങ്ങൾ ഇരുപക്ഷവും കൈമാറി. പാംഗോംഗ് തടാകത്തിന് വടക്കുള്ള ഫിംഗർ നാലുമുതൽ ഫിംഗർ എട്ടുവരെയുള്ള പ്രദേശത്തും ഡെപസാംഗിലുമാണ് രണ്ടാം ഘട്ട സൈനിക പിൻമാറ്റം നടപ്പാക്കേണ്ടത്. പ്രകോപനം ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞ ചൈന ഈ പ്രദേശങ്ങളിലെ സൈന്യത്തെ പിൻവലിക്കുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. ഈ മേഖലകളിൽ നിന്ന് പിൻമാറാൻ കഴിയില്ലെന്ന നിലപാടാണ് അവർ നേരത്തെ സ്വീകരിച്ചത്. സൈനികരു‌ടെ എണ്ണം കുറയ്‌ക്കലല്ല, സംഘർഷമൊഴിവാക്കാൻ പിൻമാറ്റമാണ് വേണ്ടതെന്ന ആവശ്യമാണ് ഇന്ത്യയുടേത്.