ഭാവി തീരുമാനം വ്യക്തമാക്കാതെ സച്ചിൻ
ന്യൂഡൽഹി: രാജസ്ഥാനിൽ നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാനുള്ള വിപ്പ് ലംഘിച്ചതിനും സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്ക് കൂട്ടുനിന്നതായി ആരോപിച്ചും സച്ചിൻ പൈലറ്റിനെയും 18 വിമത എം.എൽ.എമാരെയും അയോഗ്യരാക്കാൻ സ്‌പീക്കർ നോട്ടീസ് അയച്ചു. അതേസമയം തന്നെ വളർത്തിയ പാർട്ടിയെ വിട്ട് ബി.ജെ.പിയുമായി കൂട്ടുകൂടാൻ പദ്ധതിയിട്ടില്ലെന്ന ആവർത്തിച്ച സച്ചിൻ ഭാവി തീരുമാനം വ്യക്തമാക്കിയില്ല. ഇന്നലെ നടത്താനിരുന്ന പത്രസമ്മേളനം സച്ചിൻ റദ്ദാക്കുകയും ചെയ്‌തു.
ചീഫ് വിപ്പ് മഹേഷ് ജോഷി നൽകിയ പരാതിയിലാണ് സച്ചിനും കൂട്ടർക്കും സ്‌പീക്കർ സി.പി.ജോഷി നോട്ടീസ് അയച്ചത്. വെള്ളിയാഴ്‌ചയ്‌ക്കുള്ളിൽ തൃപ്തികരമായ വിശദീകരണം നൽകണം. എം.എൽ.എമാരുടെ വസതികളിൽ നോട്ടീസ് പതിച്ചിട്ടുണ്ട്.
സച്ചിന് പകരം പി.സി.സി അദ്ധ്യക്ഷനായി ഗോവിന്ദ്സിംഗ് ദൊതാസരെയെ നിയമിച്ച ഹൈക്കമാൻഡ് രാജസ്ഥാനിലെ കോൺഗ്രസ് ജില്ലാ, ബ്ലോക്ക് കമ്മിറ്റികൾ പിരിച്ചു വിട്ടു.
ബി.ജെ.പിയിലേക്കില്ല, ഗെലോട്ട് ഏകാധിപതി: സച്ചിൻ
രാജസ്ഥാൻ കോൺഗ്രസിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ഏകാധിപത്യമാണെന്നും തന്നെ പ്രവർത്തിക്കാൻ അനുവദിച്ചില്ലെന്നും സച്ചിൻ ആരോപിച്ചു. രാഹുൽ ഗാന്ധി അദ്ധ്യക്ഷ പദവിയൊഴിഞ്ഞ ശേഷം തനിക്ക് കഷ്‌ടകാലമാണ്. പദവിയോ, അധികാരമോ ആഗ്രഹിച്ചിട്ടില്ല. ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ നടപ്പാക്കാനാണ് ശ്രമിച്ചത്. എന്നാൽ ഗെലോട്ടും അനുയായികളും വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ അനുവദിച്ചില്ല. തന്നെ അനുസരിക്കേണ്ടെന്ന് ഉദ്യോഗസ്ഥക്ക് നിർദ്ദേശം നൽകി. ഇക്കാര്യങ്ങൾ ഹൈക്കമാൻഡിനെ അറിയിച്ചതാണെന്നും സച്ചിൻ പറഞ്ഞു.
ഇംഗ്ലീഷും സൗന്ദര്യവുമല്ല യോഗ്യത: ഗെലോട്ട്
ഇംഗ്ളീഷ് സംസാരിക്കാനും ടിവി ചാനലുകൾക്ക് ബൈറ്റ് നൽകാനുള്ള കഴിവും സുന്ദരമുഖവും പാർട്ടി പ്രവർത്തനത്തിനുള്ള മാനദണ്ഡമല്ലെന്ന് സച്ചിനെ പരാമർശിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. ആശയങ്ങളും അർപ്പണബോധവും ആത്മാർത്ഥതയുമാണ് പ്രധാനം. സച്ചിനെ ഉപയോഗിച്ച് ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിച്ചതിന് തെളിവുണ്ടെന്നും ഗെലോട്ട് പറഞ്ഞു.
വാതിൽ അടച്ചിട്ടില്ല, സച്ചിന് വരാം
നടപടികളുണ്ടായെങ്കിലും പാർട്ടിയുടെ വാതിലുകൾ അടച്ചിട്ടില്ലെന്നും സച്ചിന് മടങ്ങിവരാമെന്നും രാജസ്ഥാന്റെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് അവിനാശ് പാണ്ഡെ പറഞ്ഞു. സച്ചിൻ ബി.ജെ.പിയുടെ കെണിയിൽ നിന്ന് രക്ഷപ്പെടുമെന്നാണ് പ്രതീക്ഷ.
ജാഗ്രതയോടെ ബി.ജെ.പി
വിമത എം.എൽ.എമാരുടെ പിന്തുണയോടെ സച്ചിനെ മുഖ്യമന്ത്രിയാക്കി പുതിയ സർക്കാരിന് പുറത്തു നിന്ന് പിന്തുണ നൽകാനാണ് ബി. ജെ. പി പദ്ധതിയെന്ന് സൂചനയുണ്ട്. തത്‌ക്കാലം സച്ചിനെ പാർട്ടിയിലെടുക്കാൻ വസുന്ധരെ രാജെ സിന്ധ്യ നേതൃത്വം നൽകുന്ന സംസ്ഥാന ഘടകത്തിന് താത്പര്യമില്ലെന്നറിയുന്നു. വിഭാഗീയതയ്‌ക്ക് ഒട്ടും കുറവില്ലാത്ത സംസ്ഥാനത്തെ പാർട്ടിയെ കൂടുതൽ അപകടത്തിലാക്കുമെന്നതിനാൽ ദേശീയ നേതൃത്വവും നിർബന്ധിച്ചേക്കില്ല.