kul

ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാൻ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനെ കാണാൻ ഇന്ത്യൻ നയതന്ത്ര സംഘത്തിന് വീണ്ടും അവസരം. രണ്ട് മണിക്കൂർ നേരം കൂടിക്കാഴ്ച നടത്താം. ഇത് രണ്ടാം തവണയാണ് ഇന്ത്യൻ പ്രതിനിധികൾക്ക് കുൽഭൂഷണിനെ കാണാൻ അവസരം ലഭിക്കുന്നത്.

പാകിസ്ഥാൻ പട്ടാളക്കോടതി വിധിച്ച വധശിക്ഷക്കെതിരെ പുനഃപരിശോധന ഹർജി നൽകാൻ ജൂലായ് 20 വരെയാണ് സമയം. ഇതിനായി കുൽഭൂഷണിന് നയതന്ത്ര സഹായം ലഭ്യമാക്കാൻ അവസരമൊരുക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ജാദവിന്റെ വധശിക്ഷ പുനഃപരിശോധിക്കാൻ കഴിഞ്ഞ വർഷം ജൂലായിലാണ് അന്താരാഷ്ട്ര നീതിന്യായ കോടതി പാകിസ്ഥാനോട് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ സെപ്തംബറിൽ ജാദവിന് ഇന്ത്യൻ നയതന്ത്രസഹായം ലഭിച്ചിരുന്നു.

പുനഃപരിശോധന ഹർജി നൽകാൻ കുൽഭൂഷൺ വിസമ്മതിക്കുന്നതായി കഴിഞ്ഞ ആഴ്ച പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു. ദയാഹ‌ർജിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും നിയമസഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പാക് അഡീഷണൽ അറ്റോർണി ജനറൽ അഹമ്മദ് ഇർഫാൻ ഇസ്‌ലാമാബാദിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യം ഇന്ത്യ തള്ളി. കുൽഭൂഷന്റെ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള നിർബന്ധിത ശ്രമം നടക്കുന്നതായി ഇന്ത്യ ആരോപിച്ചിരുന്നു.

നാല് വർഷമായി പാകിസ്ഥാനിൽ

ചാരവൃത്തിയും അട്ടിമറി ശ്രമവും ആരോപിച്ച് 2016 മാർച്ച് മൂന്നിനാണ് ബലൂചിസ്ഥാനിൽ നിന്ന് കുൽഭൂഷണിനെ പാകിസ്ഥാൻ അറസ്റ്റ് ചെയ്തത്. റോ ഏജന്റാണെന്ന് ആരോപിച്ച് 2017ൽ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചു. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇറാനിയൻ തുറമുഖമായ ചബഹാറിൽനിന്ന് തന്നെ തട്ടിക്കൊണ്ടുപോയതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.