covid

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്‌സിന്റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം ഡൽഹിയിലെ എയിംസിൽ തുടങ്ങി. 18 മുതൽ 55 വയസുവരെ പ്രായമുള്ള 375 പേരിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുന്നത്. രണ്ടാം ഘട്ടം 12 മുതൽ 65 വയസ് വരെയുള്ള 750 പേരിലും.

രാജ്യത്ത് പന്ത്രണ്ട് ഇടങ്ങളിലാണ് പരീക്ഷണം പുരോഗമിക്കുന്നത്. ഭാരത് ബയോടെകും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയും സംയുക്തമായി നിർമിച്ച കൊവാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ഡ്രഗ് കൺട്രോളർ ജനറലാണ് അനുമതി നൽകിയത്.വാക്‌സിൻ ആഗസ്റ്റ് 15ന് പുറത്തിറക്കാനാണ് ഐ.സി.എം.ആറിന്റെ ശ്രമം. പറ്റ്‌ന എയിംസിലും റോത്തക്ക് പോസ്റ്റ് ഗ്രാഡുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലും പരീക്ഷണം നേരത്തെ തുടങ്ങിയിരുന്നു.

ഒരു ഡോസ് കൊവാക്‌സിൻ മനുഷ്യശരീരത്തിൽ കുത്തിവച്ചാൽ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ശക്തമാകുമെന്നാണ് വിലയിരുത്തൽ. നിർജീവമായ കൊവിഡ് വൈറസ് ഘടകങ്ങൾ ഉപയോഗിച്ചുള്ള മരുന്നായതിനാൽ തന്നെ ഇത് ശരീരത്തിൽ കുത്തിവയ്ക്കുന്നതു വഴിയായി മനുഷ്യശരീരത്തിൽ കൊവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികൾ രൂപപ്പെടുമെന്നാണ് വിലയിരുത്തൽ.