ന്യൂഡൽഹി: ചർച്ചയ്ക്കായി വിളിച്ചിരുത്തിയിട്ട് അർണബ് ഗോസ്വാമി സംസാരിക്കാൻ സമയം അനുവദിക്കാത്തതിനെത്തുടർന്ന് ചർച്ചയ്ക്കിടെ ഭക്ഷണം കഴിച്ച് പ്രതിഷേധിച്ച് തെന്നിന്ത്യൻ നടി കസ്തൂരി ശങ്കർ. 'ഹിന്ദി സിനിമയിലെ സ്വജന പക്ഷപാതം ' എന്നതായിരുന്നു അർണബിന്റെ ചർച്ചാ വിഷയം. ചർച്ച ഒരു മണിക്കൂർ പിന്നിട്ടിട്ടും കസ്തൂരിക്ക് സംസാരിക്കാൻ അവസരം നൽകിയില്ല. ഇതിൽ പ്രതിഷേധിച്ചാണ് താരം ചർച്ചക്കിടെ ഭക്ഷണം കഴിച്ചത്.
സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ കസ്തൂരി പ്രതികരണവുമായി രംഗത്തെത്തി. 'ഇത് ആത്മവിശ്വാസത്തിന്റെ കാര്യമേയല്ല. ആവേശത്തോടെ സംസാരിക്കുന്ന അർണബിനെ കണ്ടുകൊണ്ട് 60 മിനിട്ട് ഞാൻ ഇരുന്നു. എന്തായാലും അദ്ദേഹം എനിക്ക് സംസാരിക്കാൻ സമയം തന്നില്ല. അതുകൊണ്ട് ഞാൻ പോയി ഭക്ഷണമെടുത്ത് വന്നു. പക്ഷേ, സ്‌കൈപ്പ് സൈൻ ഓഫ് ചെയ്യാൻ മറന്നു പോയി. സംഭവിച്ചതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ല' എന്നാണ് കസ്തൂരി ട്വീറ്റ് ചെയ്തത്. കസ്തൂരിയുടെ വിശദീകരണം വന്നതോടെ എന്താണ് കഴിച്ചതെന്നാണ് ചിലർക്ക് അറിയേണ്ടിയിരുന്നത്. പൊങ്കൽ എന്ന് നടി മറുപടി നൽകി.