ന്യൂഡൽഹി: കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കണമെന്ന് കാശ്മീരി പണ്ഡിറ്റുകളുടെ നിവേദനം. കുടിയേറ്റ കാശ്മീരി പണ്ഡിറ്റുകളുടെ സംഘടനയാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം നൽകിയത്. 'ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവിയും സംസ്ഥാനമെന്ന പദവിയും എത്രയും പെട്ടെന്ന് തിരികെ കൊടുക്കണം എന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. വ്യക്തികൾക്കും സമുദായങ്ങൾക്കും മതങ്ങൾക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും തുല്യതയ്ക്കുള്ള അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പാക്കുന്നുണ്ട്. തുല്യതക്കുള്ള അവകാശം എന്നാൽ മതം, ജാതി, പ്രദേശം അല്ലെങ്കിൽ മറ്റെന്തെങ്കിലും സാമൂഹികമോ രാഷ്ട്രീയപരമായ ഉപവിഭാഗങ്ങൾ അടിസ്ഥാനപ്പെടുത്തിയും വേർതിരിക്കാതിരിക്കുക എന്നതാണ്. മുൻപൊരിക്കലും ഒരു സംസ്ഥാനത്തേയും തരംതാഴ്ത്തിയിട്ടില്ല. ഇത് ജനാധിപത്യത്തിൽ ചെയ്യുന്നതല്ല.' സംഘടന ചെയർമാൻ സതീഷ് മഹൽദാർ പറഞ്ഞു. 2019 ആഗസ്റ്റ് 5 നാണ് കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയത്.