ന്യൂഡൽഹി: അമ്മയുടെ ഗർഭപാത്രത്തിൽ വച്ച് ശിശുവിന് കൊവിഡ് ബാധിച്ചതായി റിപ്പോർട്ട്. പുനെയിലെ സസൂൻ ജനറൽ ആശുപത്രിയിലാണ് മറുപിള്ളയിലൂടെ കുഞ്ഞിലേക്ക് വൈറസ് പകർന്നത്. വെർട്ടിക്കൽ ട്രാൻസ്‌മിഷൻ വഴിയാണിത് സംഭവിച്ചതെന്നും രാജ്യത്ത് ഇത്തരത്തിലെ ആദ്യത്തെ കേസാണിതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ജനനശേഷം അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് രോഗം പകരുന്നത് സാധാരണ കണ്ടുവരാറുണ്ട്. എന്നാലിവിടെ ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞിന് വൈറസ് പകർന്നതായാണ് സസൂൻ ജനറൽ ആശുപത്രിയിലെ ശിശുരോഗ വിഭാഗം മേധാവി ഡോ. ആർതി കിനികർ വ്യക്തമാക്കുന്നത്. എല്ലാ ഗർഭിണികൾക്കും കൊവിഡ് പരിശോധന നിഷ്‌കർഷിച്ചിരിക്കുന്നതിനാൽ വൈറസ് ബാധ സ്ഥിരീകരിച്ച കുഞ്ഞിന്റെ അമ്മയ്ക്കും നേരത്തെ പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നുവെന്നും ഡോ. ആർതി അറിയിച്ചു.
പ്രസവത്തിന് ഒരാഴ്ച മുമ്പാണ് അമ്മയ്ക്ക് കൊവിഡ് ലക്ഷണങ്ങൾ പ്രകടമായത്. തുടർന്ന് പ്രസവിച്ചയുടനെ കുഞ്ഞിന്റെ സ്രവം ശേഖരിച്ച് പരിശോധനയ്ക്കയച്ചു. കുട്ടിയെ മറ്റൊരു വാർഡിലാണ് കിടത്തിയിരുന്നത്. സ്രവ പരിശോധനാ ഫലം പോസിറ്റീവ് ആവുകയും ജനിച്ച് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ കുഞ്ഞിന് കൊവിഡ് ലക്ഷണങ്ങളായ കടുത്ത പനി, സൈറ്റോക്കിൻ സ്റ്റോം തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. രണ്ടാഴ്ച തീവ്രപരിചരണ വിഭാഗത്തിലാക്കിയ കുഞ്ഞ് പിന്നീട് സുഖം പ്രാപിക്കുകയും അമ്മയോടൊപ്പം ആശുപത്രി വിടുകയും ചെയ്തു.
വെർട്ടിക്കൽ ട്രാൻസ്മിഷൻ
അമ്മയിൽ നിന്ന് കുഞ്ഞിലേക്കുള്ള രോഗപ്പകർച്ചയാണ് വെർട്ടിക്കൽ ട്രാൻസ്മിഷൻ. കുഞ്ഞിന്റെ ജനനത്തിന് തൊട്ടുമുമ്പോ പിമ്പോ അമ്മയിൽ നിന്ന് രോഗകാരണമായ അണുക്കൾ കുഞ്ഞിലേക്ക് വ്യാപിക്കുന്നതിനെയാണ് ഇങ്ങനെ പറയുന്നത്. ഇത് ഗർഭാവസ്ഥയിൽ മറുപിള്ളയിലൂടെയോ ജനനശേഷം മുലപ്പാലിലൂടെയോ സംഭവിക്കാം.