ന്യൂഡൽഹി: കോവിഡ് പരിശോധനയിൽ കേരളം ദേശീയ ശരാശരിയിൽ താഴെയാണെന്നും മരണം കുറഞ്ഞ സംസ്ഥാനങ്ങളിൽ രണ്ടാമതാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത് രോഗമുക്തി നേടിയവർ പത്തുലക്ഷം കവിഞ്ഞു. തുടർച്ചയായ ദിവസങ്ങളിൽ 30,000ൽ കൂടുതൽ ആളുകൾ രോഗമുക്തരായി.

കോവിഡ് പരിശോധനയുടെ ദേശീയ ശരാശരി പത്ത് ലക്ഷം പേരിൽ 324 ആണ്. കേരളത്തിൽ പത്ത് ലക്ഷത്തിൽ 212 പേരെ മാത്രമാണ് പരിശോധിക്കുന്നത്. ഏറ്റവും കുറവ് മരണനിരക്കുള്ള രണ്ടാമത്തെ സംസ്ഥാനമാണ് കേരളം (2.21%). 0.25 ശതമാനമുള്ള ആസാമാണ് മുന്നിൽ. 24 സംസ്ഥാനങ്ങൾ മരണനിരക്കിന്റെ ദേശീയ ശരാശരിയെക്കാൾ മെച്ചപ്പെട്ട നിലയിലാണ്.

രോഗം പടരുന്നത് നിയന്ത്രിക്കാനാണ് മുൻഗണന നൽകേണ്ടതെന്നും രോഗമുക്തി നിരക്ക് ഉയരുന്നത് നല്ല സൂചനയാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. ഏപ്രിലിൽ 7.8% ആയിരുന്നത് ഇപ്പോൾ 64.44% ആയിട്ടുണ്ട്. പതിനാറ് സംസ്ഥാനങ്ങളിൽ രോഗമുക്തി ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്.

എന്നാൽ രോഗമുക്തിയിലൂടെ സമൂഹം നേടുന്ന ആർജിത പ്രതിരോധം ശരിയായ പ്രതിരോധ മാർഗമല്ലെന്നും ഇന്ത്യയിലെ കോവാക്സിൻ പരീക്ഷണം പുരോഗമിക്കുകയാണെന്നും രാജേഷ് ഭൂഷൺ അറിയിച്ചു.