കൊച്ചി: ജില്ലയിലെ കൊവിഡ് നിയമ ലംഘനങ്ങൾ കണ്ടെത്താൻ പൊലീസ് പരിശോധന കർശനമാക്കാൻ നിർദേശം നൽകിയതായി മന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു. കൊച്ചി പോലുള്ള നഗരത്തിൽ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള വ്യാപനത്തെ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മാസ്‌ക് ധരിക്കാത്ത ആളുകൾക്കെതിരെയും വ്യാപാര സ്ഥാപനങ്ങളിൽ കൂട്ടം കൂടുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും.
ആദ്യ പരിഗണന കൊവിഡ് പ്രതിരോധത്തിന് ആയിരിക്കും.
ബോധവത്കരണം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും മന്ത്രി നിർദേശം നൽകി.
വാർത്താസമ്മേളനത്തിൽ ജില്ല കളക്ടർ എസ്. സുഹാസ്, എസ്. പി കെ.കാർത്തിക്, ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ കുട്ടപ്പൻ തുടങ്ങിയവർ പങ്കെടുത്തു.
പനി, ശ്വാസതടസം, തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഫോണിൽ വിവരമറിയിക്കണം. രോഗ ലക്ഷണങ്ങൾ മറച്ചു വെക്കരുത്.
അനാവശ്യമായി മാർക്കറ്റുകളിൽ ആളുകൾ എത്തരുത്
ഫയർ ഫോഴ്‌സ് മാർക്കറ്റുകളിൽ അണു നശീകരണം നടത്തും.
എറണാകുളം മാർക്കറ്റിൽ 2 കൊവിഡ് പരിശോധനയ്ക്ക് ഇന്ന് 40 പേരുടെ സാമ്പിൾ ശേഖരിക്കും.
ജില്ലയിലെ കൊവിഡ് കെയർ സെന്ററുകൾ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ കണ്ടെത്തി നടത്തണമെന്ന് മന്ത്രി നിർദേശം നൽകി.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാത്തവർക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നിരീക്ഷണ സംവിധാനം ഏർപ്പടുത്തണം.
അലഞ്ഞു തിരിഞ്ഞു നടക്കുന്നവരുടെ താമസ സൗകര്യങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കണ്ടെത്തണം.
ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ ഒരുക്കാൻ സാമ്പത്തിക സഹായം ആവശ്യമുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം സാമ്പത്തിക സഹായം നൽകും.
കണ്ടെയ്ൻമെന്റ് സോണുകളിൽ ബാങ്കുകൾ ഉൾപ്പടെ അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്.