കൊച്ചി: ചെല്ലാനത്തെ മസ്യത്തൊഴിലാളിയുടെ ഭാര്യക്ക് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ചെല്ലാനം ഹാർബർ അടച്ചു. ചെല്ലാനത്ത് രണ്ടാമത്തെ പോസിറ്റീവ് കേസാണ്. 64 വയസുള്ള സ്ത്രീയുടെ ഭർത്താവും മകനും മത്സ്യത്തൊഴിലാളികളാണ്. കഴിഞ്ഞ മാസം 19ന് പനി ലക്ഷണങ്ങളോടെ കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ചെല്ലാനം കോർട്ടീസ് ആശുപത്രിയിലും പ്രവേശിച്ചിച്ചു. 29 നാണ് ജനറൽ ആശുപത്രിയിൽ എത്തിയത്. കിടത്തി ചികിത്സയിലായിരുന്ന ഇവരുടെ സ്രവപരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കോർട്ടീസ് ആശുപത്രിയും അടച്ചു. 15ാം വാർഡും ഹാർബർ ഉൾപ്പെടുന്ന 16ാം വാർഡിലെ ഹാർബർ സ്ഥിതി ചെയ്യുന്ന പ്രദേശവും കണ്ടെയ്ൻമെന്റ് സോണാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെ 72 ജീവനക്കാർക്ക് സമ്പർക്ക വിലക്ക് ഏർപ്പെടുത്തി. സെക്കന്റ് ലെയർ ജീവനക്കാരെ ഉൾപ്പെടുത്തി ആശുപത്രിയുടെ പ്രവർത്തനം തടസമില്ലാതെ നടത്തും. 72 ജീവനക്കാരിലും ആന്റി ജെൻ ടെസ്റ്റ് നടത്തി. 25 പേരുടെ ഫലം നെഗറ്റീവാണ്. സ്ത്രീ കഴിഞ്ഞിരുന്ന വാർഡിലെ മറ്റ് രോഗികളും കൂടെ നിന്നവരും ക്വാറന്റീനിൽ കഴിയാൻ നിർദ്ദേശം നൽകി.സ്ത്രീക്ക് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. ആലപ്പുഴ അതിർത്തിയിലുള്ള മത്സ്യത്തൊഴിലാളിയുടെ ഭാര്യക്ക് കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവ് ആയിരുന്നു. മത്സ്യത്തൊഴിലാളികളായ ഭർത്താക്കന്മാർ ഒരുമിച്ചാണോ ജോലി ചെയ്തതെന്നും പരിശോധിക്കുകയാണ്. വ്യക്തത വരുന്നതുവരെ മത്സ്യ ബന്ധനം നടത്താൻ പാടില്ല. ജനങ്ങൾക്ക് അവശ്യസാധനങ്ങൾ നൽകാൻ തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.