കൊച്ചി: എസ്.എൻ.ഡി.പി യോഗത്തിനെതിരായി നടക്കുന്ന ദുഷ്പ്രചാരണങ്ങൾ ചെറുത്തുതോൽപ്പിക്കാൻ രംഗത്തിറങ്ങുമെന്ന് ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാനസമിതി അറിയിച്ചു. പടനായകനെ വീഴ്ത്തി അണികളെ ഛിന്നഭിന്നമാക്കി അധികാരം പിടിച്ചടക്കാമെന്നുള്ള സ്വാർത്ഥമോഹം എസ്.എൻ.ഡി.പി യോഗത്തിൽ നടപ്പാവില്ല. വിശ്വാസം പിടിച്ചുപറ്റി ഔദ്യോഗിക സ്ഥാനമാനങ്ങളും മറ്റും നേടിയശേഷം ഒടുവിൽ യോഗത്തെയും നേതൃത്വത്തെയും ചെളിവാരിയെറിയുന്ന കുലംകുത്തികളെ സമുദായം ഒറ്റപ്പെടുത്തിയ ചരിത്രമാണുള്ളത്. ഈഴവസമുദായത്തിലെ അമ്മമാരുടെ താലിമാല വിൽക്കാതെ സംരക്ഷിച്ച മൈക്രോഫിനാൻസ് പദ്ധതിക്ക് വരെ തുരങ്കംവച്ചവർക്ക് സമുദായം മാപ്പുകൊടുക്കില്ല. നേതാവില്ലാത്തതെന്ന് ആക്ഷേപിക്കപ്പെട്ട പ്രസ്ഥാനത്തെ ശാഖാതലംമുതൽ ശക്തരായ നേതാക്കളുള്ള പ്രസ്ഥാനമാക്കി മാറ്റിയ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കും എതിരെയുള്ള നുണപ്രചാരണങ്ങളെ നേരിടാനും യോഗനേതൃത്വത്തിന് ശക്തമായ പിന്തുണ നൽകാനും പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും ഫോറം കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.
എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് എസ്. അജുലാലിന്റെ അദ്ധ്യക്ഷതയിൽ വീഡിയോകോൺഫറൻസ് വഴിയാണ് യോഗം ചേർന്നത്. കോ- ഓർഡിനേറ്റർ രജിമോൻ പി.വി, സെക്രട്ടറി ഡോ.വി. ശ്രീകുമാർ, ട്രഷറർ ബി. ശിവപ്രസാദ്, വൈസ് പ്രസിഡന്റുമാരായ ബിജു പുളിക്കലേടത്ത്, ഷിബു കൊറ്റംപ്പള്ളി, കെ.പി. ഗോപാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറിമാരായ ദിനു വാലുപറമ്പിൽ, കുട്ടനാട് ഗോകുൽദാസ്, സുനിൽ താമരശേരി, ജിജി രാജാക്കാട്, എം.എം മജേഷ് ഹൈറേഞ്ച്, ഷിബു ശശി തുടങ്ങിയവർ പങ്കെടുത്തു.