കൊച്ചി: കെ.കെ. മഹേശന്റെ ആത്മഹത്യയുടെ പേരിൽ എസ്.എൻ.ഡി.പി യോഗത്തെയും യോഗം ജനറൽ സെക്രട്ടറിയെയും അപമാനിക്കാനും ആക്ഷേപിക്കാനും ശ്രമിക്കുന്നവർക്ക് സമുദായം തക്ക മറുപടി നൽകുമെന്ന് യോഗം വൈപ്പിൻ യൂണിയൻ കൗൺസിൽ വ്യക്തമാക്കി.

യോഗത്തിനോ സമുദായത്തിനോ ഒരു ഗുണവും ചെയ്യാത്തവരാണ് ഇപ്പോൾ സമുദായ സ്നേഹവും ആദർശവും പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വിഫല ശ്രമം നടത്തുന്നത്. ഇത്തരം വഞ്ചകരെ ഇതിനുമുമ്പും സമുദായം കണ്ടിട്ടുണ്ട്. നേരിട്ടു പരാജയപ്പെടുത്തിയിട്ടുമുണ്ട്. ഓലപ്പാമ്പുകളെ കണ്ട് ഭയക്കുന്നവരല്ല യോഗം സാരഥികൾ.

സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി സമുദായത്തെയും സംഘടനയെയും വഞ്ചിച്ചവരും ദുരുപയോഗിച്ചവരുമാണ് ഇക്കൂട്ടർ. ഇവരെ അർഹിക്കുന്ന അവജ്ഞയോടെ സമുദായാംഗങ്ങൾ തള്ളിക്കളയും. ഈ ദുഷ്ടബുദ്ധികളെ തിരിച്ചറിയാൻ വിവേകമുള്ളവരാണ് എസ്.എൻ.ഡി.പി യോഗം പ്രവർത്തകർ.

ശാഖകളിലെയും യൂണിയനിലെയും തിരഞ്ഞെടുപ്പുകളിൽ കെട്ടിവെച്ച കാശുപോലും കിട്ടാത്തവരുടെയും തിരഞ്ഞെടുപ്പുകൾ മുടക്കാൻ നടക്കുന്നവരുടെയും പക്കൽനിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനാവില്ല. സമുദായ പുരോഗതിയെ പിന്നോട്ടുവലിക്കാൻ വിഫലശ്രമം നടത്തുന്ന ഈ ഒളിപ്പോർ സംഘങ്ങൾക്കെതിരെ സമുദായാംഗങ്ങൾ മുന്നോട്ടുവരും. വൈപ്പിൻ യൂണിയനും ശാഖകളും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം ഉറച്ചുനിൽക്കുമെന്നും കൗൺസിൽ യോഗം പ്രഖ്യാപിച്ചു. യൂണിയൻ പ്രസിഡന്റ് ടി.ജി.വിജയൻ, സെക്രട്ടറി പി.ഡി.ശ്യാംദാസ്, വൈസ് പ്രസിഡന്റ് കെ.വി.സുധീശൻ, ബോർഡ് മെമ്പർ കെ.പി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.