മുംബയ്: ഇന്ത്യയുമായുള്ള ബന്ധം മോശമായാലും ഇന്ത്യൻ കമ്പനികളിലുള്ള കണ്ണ് ചൈന വിടില്ല. ചൈനീസ് ബാങ്കുകളുടെ ഇന്ത്യൻ നിക്ഷേപ വിവരങ്ങൾ പുറത്തുവന്നു തുടങ്ങിയപ്പോൾ പ്രമുഖ കമ്പനികളിൽ പലതിലും അവർ നല്ല തുക മുതൽ മുടക്കിയതായി വെളിവായി.

എച്ച്.ഡി.എഫ്.സി ബാങ്കിൽ ചൈനീസ് സെൻട്രൽ ബാങ്കായ പീപ്പിൾസ് ബാങ്ക് ഒഫ് ചൈനയ്ക്ക് ഒരു ശതമാനത്തിലേറെ ഒാഹരി പങ്കാളിത്തമുണ്ടെന്ന് ഏപ്രിലിൽ പുറത്തു വന്നിരുന്നു. ഇപ്പോഴത്തെ വിവരങ്ങൾ പ്രകാരം മറ്റ് നിരവധി കമ്പനികളിൽ പീപ്പിൾസ് ബാങ്ക് ഒഫ് ചൈനയ്ക്ക് ഒരു ശതമാനത്തിൽ താഴെ ഓഹരിയുണ്ടെന്ന് വ്യക്തമാകുന്നു.

വിദേശ സ്ഥാപനങ്ങൾക്ക് ഇന്ത്യൻ കമ്പനികളിൽ ഒരു ശതമാനത്തിലേറെ ഓഹരി നിക്ഷേപം നടത്തണമെങ്കിൽ കേന്ദ്രസർക്കാരിന്റെ അനുമതി വേണം. അതിൽ താഴെയാണെങ്കിൽ കമ്പനികൾ വെളിപ്പെടുത്തുമ്പോൾ മാത്രമേ പുറത്തുവരൂ.

അംബുജ സിമന്റ്സ്, പ്രമുഖ ഫാർമ കമ്പനിയായ പിരമാൾ എന്റർപ്രൈസസ് എന്നിവ പീപ്പിൾസ് ബാങ്ക് ഒഫ് ചൈനയുടെ ഇത്തരം നിക്ഷേപങ്ങൾ ലഭിച്ചവയിൽ ചിലതാണ്.

എച്ച്.ഡി.എഫ്.സിയിൽ പീപ്പിൾസ് ബാങ്കിന്റെ നിക്ഷേപ മൂല്യം 3100 കോടി വരും. അംബുജ സിമന്റ്സിൽ 132 കോടിയും പിരമാളിൽ 127 കോടിയുമുണ്ട്.

രണ്ട് വർഷം മുമ്പ് പീപ്പിൾസ് ബാങ്കിന് ഇന്ത്യയിൽ ഓഫീസ് തുറക്കാൻ ഇന്ത്യ അനുമതി നൽകിയിരുന്നു. അതേസമയം സാമ്പത്തികമായി തന്ത്രപ്രധാനമായ നിരവധി ഇന്ത്യൻ കമ്പനികളിൽ ചൈനീസ് സർക്കാരും മറ്റ് ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപം നടത്താനുള്ള നീക്കം തുടരുകയാണെന്ന് അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു.

പ്രമുഖരായ നിരവധി ഇന്ത്യൻ കമ്പനികളുടെ ഒരു ശതമാനത്തിൽ താഴെ ഓഹരികൾ ചൈനീസ് കമ്പനികൾ വാങ്ങിയിട്ടുണ്ടെന്നാണ് സൂചനകൾ. ഒരു ശതമാനത്തിൽ താഴെയായതിനാൽ ഈ കമ്പനികൾ ഇക്കാര്യം വെളിപ്പെടുത്തിയെങ്കിൽ മാത്രമേ വിഹിതം പരസ്യമാകൂ.

അംബുജ സിമന്റ്സിന്റെ 2019 ലെ വാർഷിക റിപ്പോർട്ടിലാണ് 63 ലക്ഷം ഓഹരികൾ ചൈനീസ് ബാങ്ക് വാങ്ങിയതായി വെളിപ്പെടുത്തിയത്. ഇതിൽ 16 ലക്ഷവും വിപണിയിൽ നിന്ന് ചെറിയതായി സമാഹരിച്ചതാണ്. അവകാശ ഓഹരികളിലൂടെയാണ് പിരമാൾ എന്റർപ്രൈസസിന്റെ ഓഹരിവിഹിതം പീപ്പിൾസ് ബാങ്ക് .43 ശതമാനം ആയി ഉയർത്തിയത്.

ചൈനയ്ക്ക് കടിഞ്ഞാൺ വന്ന വഴി

എച്ച്.ഡി.എഫ്.സി ബാങ്കിൽ പീപ്പിൾസ് ബാങ്ക് ഒഫ് ചൈനയ്ക്ക് ഓഹരി പങ്കാളിത്തം ഉയർന്നതും അതിർത്തിയിൽ സംഘർഷം ഉടലെടുത്തതും മൂലം ഇവരുടെ നിക്ഷേപങ്ങൾക്ക് ഇന്ത്യ സർക്കാർ കടിഞ്ഞാണിടുകയായിരുന്നു. ഇതിനായി ഇന്ത്യ വിദേശ നിക്ഷേപ ചട്ടങ്ങൾ കഴിഞ്ഞ ഏപ്രിലിൽ ഭേദഗതി ചെയ്തു. ഇതുപ്രകാരം ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏത് രാജ്യത്തിനും ഇന്ത്യയിൽ നിക്ഷേപം നടത്തണമെങ്കിൽ കേന്ദ്രസർക്കാരിന്റെ അനുമതി വേണം. ചൈനയ്ക്ക് വെച്ച വെടിയാണിതെങ്കിലും പാക്കിസ്ഥാനി ബംഗ്ളാദേശി നിക്ഷേപങ്ങൾക്കും ഇത് ബാധകമായി.

കൊവിഡ് പ്രശ്നങ്ങൾ മൂലം വലിയ പ്രതിസന്ധി നേരിടുന്ന കമ്പനികളുടെ ഓഹരികൾ വാങ്ങിക്കൂട്ടാൻ ചൈനീസ് വമ്പന്മാർ ശ്രമിക്കാനിടയുള്ള സാഹചര്യത്തിൽ പുതിയ ചട്ടഭേദഗതി ഇന്ത്യയ്ക്ക് ഗുണകരമാകും.

2014ന് ശേഷം ഇന്ത്യൻ കമ്പനികളിൽ ചൈനീസ് നിക്ഷേപ സ്ഥാപനങ്ങൾ കൂടുതൽ കണ്ണ് വയ്ക്കുന്നുണ്ട്. ഇവയെ വരുതിയിലാക്കി ഇന്ത്യൻ സമ്പദ് രംഗത്തെ നിയന്ത്രിക്കാമെന്ന ലക്ഷ്യം തന്നെയാണ് ചൈനയു‌ടേത്. അടിസ്ഥാന സൗകര്യം, ഉൗർജം, ‌ടെക്നോളജി, സ്റ്റാർട്ട് അപ്പുകൾ തുടങ്ങിയ മേഖലകളിലെല്ലാം ചൈനീസ് സാന്നിദ്ധ്യമുണ്ടായി. ഇതിന്റെ മൂല്യം 2600 കോടി ഡോളറെങ്കിലും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇതൊന്നും ചൈന വെളിപ്പെടുത്താറുമില്ല.

ചൈനീസ് വമ്പന്മാരായ ആലിബാബ പേടിഎമ്മിലും സൊമാറ്റോയിലും ടെൻസെന്റ് ബൈജുസ് ആപ്പിലും ഓലയിലും മറ്റും ഓഹരിയെടുത്തതും അങ്ങിനെ തന്നെയാണ്.