തൃക്കാക്കര : കൊവിഡ് സമ്പർക്ക ഭീതിയുടെ മുൾമുനയിൽ നിൽക്കെ എറണാകുളം ജില്ലയിൽ ആന്റിജൻ പരിശോധന കൂട്ടുന്നു. മന്ത്രി വി.എസ് സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിദിന കൊവിഡ് അവലോകത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ശ്വാസകോശ സമ്പന്തമായി ആശുപത്രിയിൽ എത്തുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കും. മാനദണ്ഡങ്ങൾ പാലിച്ച് പൂൾ ടെസ്റ്റിംഗ് വഴിയായിരിക്കും പരിശോധന. സ്വകാര്യ ആശുപത്രികളിൽ രോഗ ലക്ഷണങ്ങളുമായി എത്തുന്ന ആളുകൾക്ക് സ്വകാര്യ ലാബുകളിൽ പരിശോധനക്ക് സൗകര്യം ഏർപ്പെടുത്തും.അമിതമായ തുക ഈടാക്കാൻ പാടില്ല.
അതേസമയം കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യ സാധനങ്ങൾ വില്കുന്ന നിശ്ചിത കടകൾ തുറക്കാം. വില്ലേജ് ഓഫീസർ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി, പൊലീസ് പ്രതിനിധി എന്നിവർ അടങ്ങിയ സംഘം ഓരോ ദിവസവും തുറക്കേണ്ട കടകൾ നിശ്ചയിക്കും. മെഡിക്കൽ ഷോപ്പുകൾ നിയന്ത്രണമുണ്ടാകില്ല.അവശ്യ സർവിസുകൾ, ആശുപത്രി ജീവനക്കാർ, പാരാമെഡിക്കൽ സ്റ്റാഫ്, ശുചീകരണ തൊഴിലാളികൾ എന്നവർക്ക് അതാത് തിരിച്ചറിയർ കാർഡ് ഉപയോഗിച്ച് യാത്ര അനുവദിക്കും. ബാങ്കുകൾ മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാം. പൊതുജനങ്ങളെ അനുവദിക്കില്ല.അന്യസംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക ക്വാറന്റൈൻ സംവിധാനം ഒരുക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
കിട്ടും നല്ലപണി
മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന കടകളിൽ നിന്ന് 10000 രൂപ പിഴ ഈടാക്കാൻ തീരുമാനിച്ചു. കർശന നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകുകയായിരുന്നു. പുറത്തിറങ്ങുന്നവരും മാനദണ്ഡങ്ങൾ പാലിക്കണം. അന്യസംസ്ഥാനങ്ങളിൽ നിന്നും ചരക്കുമായി വരുന്ന വാഹനങ്ങൾ നിശ്ചിത സമയത്തിലധികം മാർക്കറ്റുകളിൽ ചിലവഴിക്കാൻ പാടില്ല. നിശ്ചിത സമയത്തിനുള്ളിൽ മടങ്ങിയില്ലെങ്കിൽ ഡ്രൈവർമാരിൽ നിന്നും സാധനമെത്തിക്കുന്ന കടകളിൽ നിന്നും പിഴ ഈടാക്കും. പൊതുജനങ്ങളുമായി ഇവർ ഇടപെടരുത്.