ആലുവ: ഉറവിടമറിയത്ത കൊവിഡ് രോഗ ബാധിതരുടെ എണ്ണം കൂടിയതോടെ ആലുവക്കാർ കൂടുതൽ ആശങ്കയിലായി. കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തവർക്ക് പുറമെ ആലുവയിലെ ഒരു മാദ്ധ്യമ പ്രവർത്തകൻ, മാർക്കറ്റിലെ ചുമട്ടു തൊഴിലാളി എന്നിവർക്ക് കൂടിയാണ് ഇന്നലെ കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
ആലുവ സ്വദേശിയായ മാദ്ധ്യമ പ്രവർത്തകൻ ടൂറിസ്റ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ഭാരവാഹികൂടിയാണ്. ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് ഇതര സംസ്ഥാനത്തേക്ക് ഇദ്ദേഹത്തിന്റെ ബസുകളും സർവീസ് നടത്തിയിരുന്നു. ഇതിനായി റെയിൽവേ സ്റ്റേഷന് പുറത്ത് ഫുഡ്പാത്തിൽ താത്കാലിക ടിക്കറ്റ് കൗണ്ടറുകളും തുറന്നിരുന്നു. ഇവിടെ നിന്നായിരിക്കും വൈറസ് പിടികൂടിയതെന്നാണ് അനുമാനം. ഞായറാഴ്ച്ചയാണ് ഇയാൾക്ക് പനിയും ശരീരവേദനയും അനുഭവപ്പെട്ടത്. തുടർന്ന് സുഹൃത്തായ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ആലുവ ജില്ലാ ആശുപത്രിയിലെത്തി സ്രവപരിശോധന നടത്തുകയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതാവായ ഇയാളുടെ ജേഷ്ഠ സഹോദരനും പനിയെ തുടർന്ന് സ്രവം പരിശോധനക്കായി അയച്ചിട്ടുണ്ട്.
രോഗ ബാധിതനായ ആലുവ മാർക്കറ്റിലെ ചുമട്ടു തൊഴിലാളി ചൂർണിക്കര മനക്കപ്പടി സ്വദേശിയാണ്. ഇയാളുടെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാല് ദിവസം മുമ്പ് പനിയുണ്ടായതിനെ തുടർന്ന് മക്കളെ ഭാര്യ വീട്ടിലാക്കിയിട്ടുണ്ടെങ്കിലും പിതാവ് കൂടെയുണ്ട്. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. ആലുവ ക്ളോക്ക് ടവർ ബിൽഡിംഗിലാണ് ചുമട്ടു തൊഴിലാളി യൂണിയൻ ഓഫീസ്. ഈ കെട്ടിടത്തിലെ മറ്റ് ഓഫീസിലുള്ളവരും ആശങ്കയിലാണ്. ജോലിയില്ലാത്തപ്പോൾ ഇയാൾ ഓട്ടോറിക്ഷയും ഓടിക്കാറുണ്ട്. പനിയെ തുടർന്ന് ഇയാൾ ആദ്യമെത്തിയ ഒരു സ്വകാര്യ ആശുപത്രി ഇന്നലെ അണുവിമുക്തമാക്കുന്നതിനായി അടച്ചിരുന്നു.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കുട്ടമശേരിയിലെ കരാറുകാരന്റെ ഭാര്യക്കും മകനും ഇന്നലെ രോഗം സ്ഥിരീകരിച്ചു. കരാറുകാരന്റെ സമ്പർക്ക പട്ടിക ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇന്നലെ വൈകുന്നേരം വരെ 85 പേരുടെ ലിസ്റ്റാണ് തയ്യാറാക്കിയത്. രോഗം സ്ഥിരീകരിക്കുന്നതിന് തലേന്ന് നൂറോളം പേർ പങ്കെടുത്ത വിരുന്ന് സൽക്കാരത്തിലും യു.ഡി.എഫിന്റെ ഒരു സമര കേന്ദ്രത്തിലും ഇയാൾ ഉണ്ടായിരുന്നു.
അൻപത് പേരുടെ സ്രവം ഇന്ന് പരിശോധിക്കും
ആലുവ: ആലുവയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് പരിശോധനയും ശക്തമാക്കുന്നു. കോവിഡ് 19 പോസിറ്റീവ് റിപ്പോർട്ട് ചെയ്തവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ സ്രവ പരിശോധന (പി.സി.ആർ ടെസ്റ്റ്) ഇന്ന് രാവിലെ 10.30 ന് നടക്കും. ആലുവ മഹാത്മാഗാന്ധി മുൻസിപ്പൽ ടൗൺഹാളിൽ ആരോഗ്യവകുപ്പിന്റെ സ്പെഷ്യൽ ടീം എത്തിയാണ് പരിശോധന നടത്തുന്നത്. ആദ്യഘട്ടത്തിൽ 50 പേരുടെ സ്രവമാണ് പരിശോധനയ്ക്ക് എടുക്കുന്നതെന്ന് അൻവർ സാദത്ത് എം.എൽ.എ. അറിയിച്ചു.