rb12
റിസർവ് ബാങ്കിൽ

• കൊവിഡ് പ്രതിസന്ധി: കേന്ദ്ര ബഡ്ജറ്റിൽ ബജറ്റ് കമ്മി ഭീമമാകും

മുംബയ്: കൊവിഡ് തകർത്ത സർക്കാർ ഖജനാവിനെ നേരെ നിർത്താൻ റിസർവ് ബാങ്കിന്റെ തുണ കേന്ദ്രസർക്കാരിന് അനിവാര്യം. ബഡ്ജറ്റ് കമ്മി നികത്താൻ ബോണ്ടിറക്കുകയോ റിസർവ് ബാങ്ക് സർപ്ളസ് ഫണ്ട് ലഭ്യമാക്കുകയോ ചെയ്യാനുള്ള നടപടികൾക്കായി കേന്ദ്രം ഉടനെ തന്നെ റിസർവ് ബാങ്കിനെ സമീപിക്കുമെന്ന് സൂചന. റിസർവ് ബാങ്കിന്റെ സർപ്ളസിൽ ഒരു പങ്ക് എല്ലാ വർഷവും കേന്ദ്രസർക്കാരിന് നൽകാറുണ്ട്. പുറമേ സർക്കാർ ബോണ്ട് വാങ്ങിപ്പിക്കാനുമാണ് നീക്കം. 1.2 ലക്ഷം കോടി രൂപ കേന്ദ്രം റിസർവ് ബാങ്കിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.

7% കമ്മി

ജി.ഡി.പിയുടെ 7% കമ്മിയാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. രണ്ട് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയർന്ന കമ്മിയാണിത്. മഹാമാരിക്കെടുതിയിൽ നിന്ന് രക്ഷപ്പെടാൻ അമേരിക്കയിലെയും ജപ്പാനിലെയും സെൻട്രൽ ബാങ്കുകൾ സർക്കാരുകൾക്ക് വലിയ തോതിലുള്ള സഹായം ചെയ്യുന്നുണ്ട്. ഇന്തോനേഷ്യയിലാകട്ടെ നൂറുകണക്കിന് കോടി ഡോളർ മൂല്യമുള്ള സർക്കാർ ബോണ്ടുകൾ അവിടുത്തെ സെൻട്രൽ ബാങ്ക് വാങ്ങിക്കാൻ തീരുമാനിച്ചുകഴിഞ്ഞു.

തടസം നിയമം

ചട്ടമനുസരിച്ച് സർക്കാർ ബോണ്ടുകൾ നേരിട്ട് വാങ്ങുന്നതിന് റിസർവ് ബാങ്കിന് കഴിയില്ല. പക്ഷേ ദേശീയ ദുരന്തമോ, സാമ്പത്തിക അടിയന്തരാവസ്ഥ ഉണ്ടായാൽ ഇക്കാര്യം ചെയ്യുകയുമാകാമെന്നും ചട്ടത്തിൽ വ്യവസ്ഥയുണ്ട്. ഈ പഴുത് ഉപയോഗപ്പെടുത്താനാണ് കേന്ദ്രസർക്കാർ ശ്രമം.

വിവാദത്തിലേക്കുള്ള വഴി

2018-19 സാമ്പത്തിക വർഷം ലാഭവിഹിതത്തിന് പുറമേ, കരുതൽ ധനശേഖരത്തിന്റെ നല്ലൊരു പങ്കും റിസർവ് ബാങ്കിൽ നിന്ന് കേന്ദ്രം ആവശ്യപ്പെട്ടത് വൻ വിവാദമായിരുന്നു.

തുടർന്ന് ഇതേപ്പറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റിസർവ് ബാങ്കിന്റെ മുൻ ഗവർണർ ബിമൽ ജലാൻ അദ്ധ്യക്ഷനായ പാനലിനെ നിയോഗിച്ചു. അധികപ്പണം സർക്കാരിന് നൽകാമെന്ന് പാനൽ ശുപാർശ ചെയ്‌തു. ഇതുപ്രകാരം കരുതൽ ശേഖരത്തിൽ നിന്ന് കേന്ദ്രത്തിന് 1.76 ലക്ഷം കോടി രൂപ റിസർവ് ബാങ്ക് നൽകി. 28,000 കോടി രൂപയുടെ സർപ്ളസിന് പുറമേയായിരുന്നു ഇത്. നടപ്പുവർഷവും സമാനരീതിയിൽ അധികപ്പണം തേടാനാണ് കേന്ദ്രനീക്കം. കേന്ദ്രം പുറത്തിറക്കിയ 1.3 ലക്ഷം കോടി രൂപയുടെ കടപ്പത്രങ്ങൾ റിസർവ് ബാങ്ക് വാങ്ങിയിട്ടുണ്ട്. ഇതുവഴി, റിസർവ് ബാങ്കിന് കിട്ടുന്ന പലിശ, അധികലാഭവിഹിതമായി കണക്കാക്കി കേന്ദ്രത്തിന് കൈമാറിയേക്കും.