കൊച്ചി : നയതന്ത്ര ചാനൽവഴി സ്വർണം കടത്തിയ കേസിൽ താൻ നിരപരാധിയാണെന്നും യു.എ.ഇ കോൺസൽ ജനറലിന്റെ ചുമതലയുള്ള റാഷിദ് ഖാമിസ് അൽ ഷിമേലിയുടെ നിർദേശമനുസരിച്ചാണ് ഡിപ്ളോമാറ്റിക് ബാഗ് വിട്ടുകിട്ടാൻ കസ്റ്റംസ് അസി. കമ്മിഷണറെ വിളിച്ചതെന്നും സ്വപ‌്‌ന സുരേഷ്. ഹൈക്കോടതിയിൽ കഴിഞ്ഞദിവസം സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലാണ് റാഷിദ് ഖാസിമിയെ പ്രതിക്കൂട്ടിലാക്കുന്ന പരാമർശം.
സ്വർണക്കടത്തു കേസിൽ തനിക്കു പങ്കുണ്ടെന്ന മാദ്ധ്യമങ്ങളുടെ വ്യാജപ്രചാരണത്തെത്തുടർന്നാണ് കസ്റ്റംസ് പ്രതിയാക്കാൻ ഒരുങ്ങുന്നതെന്നും സ്വപ്ന ആരോപിക്കുന്നു. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിലെ കരാർ ജീവനക്കാരിയായ തന്നെ മുഖ്യമന്ത്രിയുടെ ഒാഫീസുമായി ബന്ധപ്പെടുത്തി മാദ്ധ്യമങ്ങൾ സ്ഥാപിത താത്പര്യത്തിനു വേണ്ടി വ്യാജവാർത്ത പ്രചരിപ്പിക്കുന്നതായും പറയുന്നു.
ഇ - ഫയലിംഗ് മുഖേന കഴിഞ്ഞദിവസം രാത്രി നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും. ഹർജിയിൽ കേന്ദ്രസർക്കാരിനുവേണ്ടി സീനിയർ അഭിഭാഷകൻ കെ. രാംകുമാർ ഹാജരാകും.
ഹർജിയിൽ സ്വപ്ന പറയുന്നത്: 2016 മുതൽ 2019 സെപ്തംബർവരെ തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് ജനറൽ ഒാഫീസിലെ എക്സിക്യുട്ടീവ് സെക്രട്ടറിയായിരുന്നു. പിന്നീട് രാജിവച്ച് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് കമ്പനിയിലെ കരാർ ജീവനക്കാരിയായി. ഐ.ടി വകുപ്പിനു കീഴിലുള്ള സ്പേസ് പാർക്ക് പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം കവടിയാർ അമ്പലനഗറിനടുത്തുള്ള ഫ്ളാറ്റിലാണ് താമസം. മൂത്തമകൾ ബിരുദ വിദ്യാർത്ഥിനി. ഇളയമകൻ മൂന്നാംക്ളാസ് വിദ്യാർത്ഥി. ക്രിമിനൽ പശ്ചാത്തലമില്ല.
എനിക്കറിയാവുന്നത്
ഡിപ്ളോമാറ്റിക് ബാഗിന്റെ കസ്റ്റംസ് ക്ളിയറൻസ് വൈകുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ ജൂലായ് ഒന്നിന് കസ്റ്റംസ് അസി. കമ്മിഷണറെ ഫോണിൽ വിളിച്ചു. പിന്നീട് ബാഗ് യു.എ.ഇയിലേക്ക് തിരിച്ചയയ്ക്കാൻ നിർദേശിച്ച് അസി. കമ്മിഷണർക്ക് കത്തു തയ്യാറാക്കാൻ കോൺസുലേറ്റ് ജനറൽ നിർദേശിച്ചു. ഇതു കോൺസുലിന്റെ ഒൗദ്യോഗിക മെയിൽവഴി അയച്ചു. ബാഗ് തുറന്നു പരിശോധിക്കാൻ കോൺസുൽ ജനറൽ ജൂലായ് അഞ്ചിന് ഹാജരാകണമെന്ന നോട്ടീസിനെ തുടർന്നുള്ള പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
രാജിവച്ചെങ്കിലും സഹായിക്കുന്നു
കോൺസുലേറ്റ് ജനറൽ ഒാഫീസിൽ നിന്ന് രാജിവച്ചെങ്കിലും അവർ ആവശ്യപ്പെടുമ്പോഴൊക്കെ സഹായിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഡിപ്ളോമാറ്റിക് ബാഗേജു വാങ്ങാൻ പി.ആർ.ഒയാണ് പോകുന്നത്. എനിക്ക് കാർഗോ കോംപ്ളക്സിലോ കസ്റ്റംസ് ഒാഫീസിലോ പോവേണ്ടതില്ല. ആ നിലയ്ക്ക് സംഭവവുമായി ബന്ധമില്ല. അന്വേഷണ ഉദ്യോഗസ്ഥന് എന്നിൽ നിന്ന് ഒരു വിവരവും ലഭിക്കാനില്ല. അതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ല.