•ക്രൂ ചേയ്ഞ്ചിംഗ് തുറമുഖത്തിനും ഹോട്ടലുകൾക്കും ട്രാവൽ ഏജൻസികൾക്കും കൊവിഡ് കാലത്ത് വരുമാനമാർഗമായി
കൊച്ചി: കൊച്ചി തുറമുഖത്തിനും കൊവിഡ് കാലം നേട്ടത്തിന്റേതാണ്. കപ്പലുകളുടെ ക്രൂ ചേയ്ഞ്ചിംഗ് നടത്തുന്ന രാജ്യത്തെ പ്രധാന തുറമുഖമായി കൊച്ചി മാറി.
കൊവിഡ് കാലത്ത് ചരക്ക് - യാത്ര കപ്പൽ ജീവനക്കാരുടെ ക്രൂ ചേയ്ഞ്ച് ലോകമെങ്ങും തലവേദനയായ സാഹചര്യത്തിലാണ് കൊച്ചി തുറമുഖം ഇതിനായി സൗകര്യങ്ങൾ ഒരുക്കിയത്. പ്രത്യേക മെഡിക്കൽ സംഘത്തിനും രൂപം നൽകി. അന്താരാഷ്ട്ര കപ്പൽപാതയ്ക്ക് സമീപമായതും ഗുണകരമായി.
മാർച്ച് അവസാനം മുതൽ ഇതുവരെ രണ്ടായിരത്തോളം ജീവനക്കാരെ കപ്പലിൽ നിന്ന് കൊണ്ടുവരാനും 1400ൽ പരം പേരെ കയറ്റി വിടാനും ഇവിടെ സൗകര്യം ഒരുക്കി.
കൊച്ചിയിൽ ഇറങ്ങുന്ന ജീവനക്കാരെ 28 ദിവസം ക്വാറന്റെെനിൽ താമസിപ്പിക്കണം. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലുൾപ്പടെ ഇതിന് സൗകര്യം ചെയ്തിരുന്നു. മേഖലയിലെ ഹോട്ടൽ വ്യവസായത്തിനും ഇത് ഉണർവേകി. ക്വാറന്റെെൻ കഴിഞ്ഞ് നല്ലൊരുശതമാനം പേരെ ഉത്തരേന്ത്യയിലുൾപ്പടെ എത്തിക്കാൻ ട്രാവൻ ഏജൻസികൾക്കും ബിസിനസ് ലഭിച്ചു.
മുംബയ്, കൊച്ചി, ഗോവ തുറമുഖങ്ങളിലാണ് ഇന്ത്യയിൽ ക്രൂ ചേയ്ഞ്ചിംഗ് സൗകര്യങ്ങളുള്ളത്. കൊച്ചി തുറമുഖത്തേക്ക് എത്തുന്നതിന് പകരം പുറങ്കടലിൽ നങ്കൂരമിടുന്ന കപ്പലിലേക്ക് തുറമുഖ ടഗ്ഗുകളിലാണ് ആളെ കൊണ്ടുപോവുകയും തിരിച്ചെത്തിക്കുകയും ചെയ്യുന്നത്. ഒരു ട്രിപ്പിന് അഞ്ച് ലക്ഷം രൂപയാണ് ഷിപ്പിംഗ് കമ്പനികളിൽ നിന്ന് ഈടാക്കുക. ചരക്കുകപ്പലുകളുടെ വരവ് കുറഞ്ഞതിനാൽ തുറമുഖത്തിന്റെ അഞ്ചു ടഗ്ഗുകളും ഇപ്പോൾ ക്രൂചേയ്ഞ്ചിംഗ് ഡ്യൂട്ടിയിലാണ്. കപ്പൽ തുറമുഖത്തെത്തുകയാണെങ്കിൽ 20-25 ലക്ഷം വരെ ലഭിക്കും. മാർച്ച് അവസാനം മുതൽ ജൂൺ 30 വരെ ഇരുന്നൂറോളം കപ്പലുകളുടെ ക്രൂമാറ്റം കൊച്ചിയിൽ നടന്നു. ജൂലായ് 15 വരെ 52 കപ്പലുകളും എത്തുന്നുണ്ട്.