കൊച്ചി: എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ ശസ്ത്രക്രിയാ വിഭാഗത്തിൽ അഞ്ചുവയസുകാരി അനുഷ്ക കാത്തിരിക്കുകയാണ് തനിക്ക് വേണ്ടി രക്തവുമായെത്തുന്ന ആ രക്ഷകനെ. ലോകത്തിൽ തന്നെ അത്യപൂർവമായ രക്തഗ്രൂപ്പ് ആയ പി-നൾ ആണ് അനുഷ്കയ്ക്ക് വേണ്ടത്. ഇതിനായി ലോകമെമ്പാടുമുള്ള അന്വേഷണത്തിലാണ് ഇപ്പോൾ ആശുപത്രി അധികൃതരും രക്തദാതാക്കളുടെ കൂട്ടായ്മകളും.
ഗുജറാത്ത് സ്വദേശി സന്തോഷിന്റെ മകളാണ് അനുഷ്ക.
കഴിഞ്ഞവർഷം ജൂലായിലാണ് അനുഷ്കയുടെ ജീവന് ഭീഷണിയായ ആ അപകടം നടന്നത്. കെട്ടിടത്തിന്റെ ഒന്നാംനിലയിൽ നിന്ന് വീണ അനുഷ്കയെ രക്തസ്രാവത്തോടെ ഗുജറാത്തിലെ ആശുപത്രിയിലെത്തിക്കുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തു. പിന്നീട് മറ്റൊരു ശസ്ത്രക്രിയകൂടി നടത്തിയെങ്കിലും മുറിവിൽ അണുബാധയായതോടെയാണ് ചികിത്സതേടി അമൃതയിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ഒരുങ്ങിയപ്പോഴാണ് തങ്ങൾക്ക് മുന്നിലെ വെല്ലുവിളി ഡോക്ടർമാർ തിരിച്ചറിഞ്ഞത്. എ പോസിറ്റീവ് രക്തഗ്രൂപ്പിൽ പി ആന്റിജൻ ഇല്ലാത്ത പി-നൾ എന്ന അത്യപൂർവ രക്തമാണ് അനുഷ്കയ്ക്ക്. 2018ലാണ് ഇന്ത്യയിൽ ആദ്യമായി ഈ രക്തഗ്രൂപ്പ് കണ്ടെത്തിയത്. രക്തം ലഭിക്കാനുള്ള സാദ്ധ്യത ഒരുശതമാനം മാത്രം. അങ്ങനെ ശസ്ത്രക്രിയ മാറ്റിവെക്കാൻ തീരുമാനിച്ചെങ്കിലും കുട്ടിയുടെ പ്രായവും മുറിവിന്റെ സ്ഥാനവും ജീവന് വെല്ലുവിളിയാകുമെന്ന് ഡോക്ടർമാർക്ക് മനസിലായി. അങ്ങനെ ഇന്നലെ മുറിവ് മൂടുന്നതിനായി മൈക്രോവാസ്‌കുലർ ശസ്ത്രക്രിയ നടത്തി. ഡോ. അയ്യർ, ഡോ. ജനാർദ്ദനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
അനുഷ്കയുടെ രക്തംതന്നെ ശേഖരിച്ച് ശസ്ത്രക്രിയ കഴിഞ്ഞ് അതേരക്തം കയറ്റുകയായിരുന്നു.
അടുത്ത സി.ടി സ്കാൻ വരെ കാത്തിരുന്ന് പുരോഗതി വിലയിരുത്തി ചികിത്സയുടെ അടുത്തഘട്ടത്തിലേക്ക് കടക്കും. എന്നാൽ അതിനുമുമ്പ് പി-നൾ രക്തം സംഘടിപ്പിക്കണം. വിദേശരാജ്യങ്ങളിൽ നിന്ന് അനുഷ്കയുടെ വിവരം അന്വേഷിച്ച് നിരവധി പേർ വിളിച്ചെങ്കിലും രക്തംമാത്രം കിട്ടിയില്ല. ഇപ്പോൾ ഐ.സി.യുവിൽ കഴിയുന്ന മകളെ എത്രയും പെട്ടെന്ന് കളിചിരികളോടെ മടക്കിക്കിട്ടുമെന്ന പ്രതീക്ഷയിലാണ് അനുഷ്കയുടെ മാതാപിതാക്കൾ.