കൊച്ചി: കളമശേരി മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയായി നിലനിർത്താൻ തീരുമാനിച്ച സാഹചര്യത്തിൽ എറണാകുളം ജനറൽ ആശുപത്രിയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി കൊവിഡ് ലക്ഷണമുള്ളവർക്കുള്ള ഒ.പി എറണാകുളം പി.വി.എസ് ആശുപത്രിയിൽ ആരംഭിക്കാൻ തീരുമാനമായി. കളക്ടർ എസ്.സുഹാസിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി വി.എസ് സുനിൽകുമാറും ആശുപത്രി പ്രതിനിധികളും നടത്തിയ വീഡിയോ കോൺഫെറെൻസിംഗ് ചർച്ചയിലാണ് തീരുമാനം. നിലവിൽ മെഡിക്കൽ കോളേജിൽ നടത്തിയിരുന്ന വിദഗ്ദ്ധചികിത്സകൾ എറണാകുളം ജനറൽ ആശുപത്രിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം ആശുപത്രിയിലെ കാർഡിയോളജി വിഭാഗവും ജനറൽ മെഡിസിൻ വിഭാഗവും കൊവിഡ് സമ്പർക്കം മൂലം അടച്ചിരുന്നു. ആശുപത്രിയിലെ സ്ഥല പരിമിതിയും രോഗികളുടെ എണ്ണത്തിലെ വർദ്ധനവും കണക്കാക്കിയാണ് പുതിയ തീരുമാനം. ഗുരുതരമായ കൊവിഡ് ലക്ഷണങ്ങളുള്ളവർക്കായിരിക്കും പി.വി.എസ് ആശുപത്രിയിലെ ഒ.പി സംവിധാനം ലഭ്യമാക്കുക. നിസാരമായ ലക്ഷണങ്ങളുള്ളവർക്ക് ടെലി മെഡിസിൻ വഴി ചികിത്സാനിർദേശങ്ങൾ നൽകും. രോഗം സ്ഥിരീകരിക്കുന്നവരെ ചികിത്സക്കായി കളമശേരിയിലേക്കും നെഗറ്റീവ് ആകുന്ന വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ളവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്കും അയക്കും. ഇതിന് പുറമെ ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളായ ആലുവ ജില്ലാ ആശുപത്രി, കരുവേലിപ്പടി മഹാരാജാൻ ജനറൽ ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ നിരീക്ഷണത്തിലുള്ള രോഗികളെ താമസിപ്പിക്കാനുള്ള സംവിധാനം വർദ്ധിപ്പിക്കാനും തീരുമാനമായി. എം.പി. ഹൈബി ഈഡൻ, എം.എൽ.എ. ടി.ജെ വിനോദ്, ഡി.എം.ഒ ഡോ.എൻ.കെ കുട്ടപ്പൻ, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രൊജക്ട് ഓഫീസർ ഡോ. മാത്യൂസ് നുമ്പേലി, ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.