പറവൂർ : കർശന നിയന്ത്രത്തോടെ പറവൂർ, പെരുമ്പടന്ന മത്സ്യ മാർക്കറ്റുകൾ തുറക്കും.നഗരസഭയിൽ വിളിച്ചു ചേർത്ത കച്ചവടക്കാരുടെ യോഗത്തിലാണ് തീരുമാനമായത്. ബുധനാഴ്ച മുതലാകും മാർക്കറ്റുകൾ തുറന്ന് പ്രവർത്തിക്കുക. തിരക്ക് നിയന്ത്രിക്കാൻ ഹോം ഗാർഡുകളെ ഏർപ്പെടുത്തും. പെരുമ്പടന്ന മീൻ മാർക്കറ്റിൽ ഇരുപത് പേരും പറവൂർ മാർക്കറ്റിൽ ഇരുപത്തിയഞ്ച് പേരും കൂടുതൽ ഒരേ സമയം അനുവദിക്കില്ല. ഇതിനായി ബാരിക്കേഡ് കെട്ടി നിയന്ത്രണം ഏർപ്പെടുത്തും.ഇവർക്ക് ടോക്കൺ നൽകും. തെർമൽ സ്കാനറും, സാനിറ്റെയ്സറും കച്ചവടക്കാർ ഉറപ്പാക്കണം. മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കും. ലേലം വിളി അനുവദിക്കില്ല. കർശന നിബന്ധനകൾക്ക് വിധേയമായിട്ടാണ് പ്രവർത്തനം ആരംഭിക്കാൻ അനുമതി നൽകിയതെന്ന് ചെയർമാൻ പ്രദീപ് തോപ്പിൽ പറഞ്ഞു. യോഗത്തിൽ മുൻ ചെയർമാൻമാരായ രമേഷ് ഡി. കുറുപ്പ്, ഡി. രാജ്കുമാർ, കച്ചവടക്കാരുടെ പ്രതിനിധികളും പങ്കെടുത്തു. പച്ചക്കറി മാർക്കറ്റ് ചൊവ്വാഴ്ച മുതൽ പ്രവർത്തിക്കും.