കൊച്ചി: കൊവിഡ് മരണമെങ്കിൽ അക്കാര്യം മരണ സർട്ടിഫിക്കറ്റിൽ ചേർക്കും. ഇതിനുള്ള സർക്കാർ ഉത്തരവ് ഉടനെയുണ്ടാകും.
കൊവിഡ് മരണങ്ങൾ കണ്ടെത്താനും റെക്കാർഡ് ചെയ്യാനും ഇന്റർനാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ക്ലാസിഫിക്കേഷൻ ഒഫ് ഡിസീസസിന്റെ മാർഗരേഖ പ്രകാരമാണിത്.
കൊവിഡ് നിരീക്ഷണത്തിലുള്ള മരണങ്ങൾ എല്ലാം തന്നെ കൊവിഡ് 19 എന്നാവും രേഖപ്പെടുത്തുക.
കൊവിഡ് രോഗിയായിരിക്കെ മറ്റ് രോഗങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങളും കൊവിഡ് മുക്തരായതിന് ശേഷമുള്ള മരണങ്ങളും പരിഗണിക്കില്ല. പകരം കൊവിഡ് രോഗിയായിരിക്കെ ഏത് കാരണത്താലാണ് മരിച്ചതെന്നാകും രേഖപ്പെടുത്തുക.
സർട്ടിഫിക്കറ്റിൽ രണ്ട് ഭാഗമുണ്ട്. ആദ്യ ഭാഗത്ത് കൊവിഡിനോടൊപ്പമുണ്ടായ എല്ലാ രോഗ വിവരങ്ങളും ലാബ് പരിശോധനാ ഫലമുൾപ്പടെ എല്ലാ മെഡിക്കൽ രേഖകളും ഉൾക്കൊള്ളിക്കണം.
കൊവിഡിന് മുന്നോടിയായി ഏത് തരം രോഗങ്ങൾ വ്യക്തിയെ ബാധിച്ചിരുന്നുവെന്നും എത്രനാളായി രോഗബാധിതരായിരുന്നുവെന്നും രണ്ടാം ഭാഗത്തിൽ രേഖപ്പെടുത്തും.
കൊവിഡ് രോഗിയായിരിക്കെ പ്രസവസമയത്തുണ്ടാകുന്ന മരണം, നിരീക്ഷണത്തിലിരിക്കെയുണ്ടാകുന്ന അപകട മരണം, ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണം എന്നിവ കൊവിഡ് മരണമായി കണക്കാക്കില്ല.