ആലുവ: ആലുവയിൽ 18 പേർക്ക് കൂടി കൊവിഡ്. കുട്ടമശേരി സ്വദേശിയായ കെട്ടിട നിർമ്മാണ കരാറുകാരന്റെ സമ്പർക്കത്തിൽ സ്രവം ശേഖരിച്ച 16 പേരിൽ 12 പേർക്കും ആലുവ നഗരസഭയിലെ രണ്ട് കണ്ടിജൻസി ജീവനക്കാർക്കും മാദ്ധ്യമ പ്രവർത്തകന്റെ സമ്പർക്കത്തിലുള്ള രണ്ട് പേർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
മാർക്കറ്റ് സന്ദർശിച്ച ആലുവ സ്വദേശികളല്ലാത്ത രണ്ട് പേർക്ക് കൂടി ഇന്നലെ രോഗമുണ്ടെന്ന് കണ്ടെത്തി. ഇതോടെ ആലുവ മാർക്കറ്റ് കൊവിഡ് രോഗത്തിന്റെ പ്രധാന ഉറവിട കേന്ദ്രമായി മാറി.
23 വയസുള്ള ആലുവ നഗരസഭയിലെ താത്കാലിക കണ്ടിജൻസി ജീവനക്കാരനാണ് ഇതിൽ ഒരാൾ. ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച കടുങ്ങല്ലൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ളതാണ് 25 വയസ്സുള്ള രണ്ടാമൻ. ഇയാൾ എടത്തല സ്വദേശിയാണ്.
ജൂലൈ 10ന് രോഗം സ്ഥിരീകരിച്ച കുട്ടമശേരിയിലെ കരാറുകാരന്റെ ബന്ധുവിന്റെ വളയിടൽ ചടങ്ങിനെത്തിയ 12 കുടുംബാംഗങ്ങൾക്കാണ് അസുഖം ബാധിച്ചത്. കൂടാതെ ഇതേ പരിപാടിയിൽ പങ്കെടുത്ത 38 വയസുള്ള കവളങ്ങാട് സ്വദേശിയ്ക്കും രോഗമുണ്ട്. കീഴ്മാട് കുട്ടമശേരി സ്വദേശിയുടെ സമ്പർക്കം വിപുലമായതിനാലാണ് രോഗബാധിതരുടെ എണ്ണവും കൂടിയത്.
ആലുവയിലെ കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായ 67 വയസുള്ള കീഴ്മാട് സ്വദേശിയ്ക്കും രോഗമുണ്ട്. നൂറ് കണക്കിന് പേരാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്.