• അതിവ്യാപനത്തിനെ ചെറുക്കാൻ ഒരുക്കും
10000 കിടക്കകളുള്ള എഫ്.എൽ.ടി.സി
കൊച്ചി : കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ 10,000 കിടക്കകൾ ഉളള ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററുകൾ (എഫ്.എൽ. ടി.സി ) സജ്ജമാക്കും.
100 കിടക്കകൾ വീതം ഓരോന്നിലും ഉണ്ടാകും.
കൊവിഡ് ഇതര രോഗങ്ങൾക്ക് ചികിത്സ ഉറപ്പാക്കാൻ ടെലി മെഡിസിൻ സംവിധാനവും, സ്വാബ് കളക്ഷൻ കേന്ദ്രവും ഡബിൾ ചേംബർ വാഹനവും ക്രമീകരിക്കാൻ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകും.
എഫ്. എൽ. ടി. സി കളിലെ സേവനത്തിനായി പ്രദേശ വാസികളായ രണ്ട് വോളന്റീയർമാരെ നിയോഗിക്കും.
ജില്ലയിൽ 839 പരിശോധനകൾ ആണ് സർക്കാർ ലാബുകളിൽ ഇന്നലെ നടത്തിയത്. നിലവിൽ ജില്ലയിൽ മൂന്ന് ആർ. ടി. പി. സി. ആർ ഉപകരണങ്ങൾ പരിശോധനക്ക് ഉപയോഗിക്കുന്നുണ്ട്. ഒരു ഉപകരണം കൂടി വരും ദിവസങ്ങളിൽ സജ്ജമാക്കും. ഇതോടെ സാമ്പിളുകൾ പരിശോധിക്കുന്നതിലെ കാലതാമസം കുറക്കുവാൻ സാധിക്കും.
കവളങ്ങാട്, കരുമാലൂർ, കീഴ്മാട്, കുമ്പളങ്ങി പഞ്ചായത്തുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കും.
മന്ത്രി വി.എസ്. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലാ കളക്ടർ എസ്. സുഹാസ്, സബ് കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്, ഡി.സി.പി. ജി.പൂങ്കുഴലി, എസ്.പി കെ.കാർത്തിക്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്ട് ഓഫീസർ ഡോ. മാത്യൂസ് നമ്പേലി തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.
ചെല്ലാനത്ത് പ്രത്യേകശ്രദ്ധ
ചെല്ലാനം സെന്റ്. ആന്റണീസ് പള്ളിയോട് ചേർന്നുള്ള കെട്ടിടത്തിൽ രണ്ട് ദിവസത്തിനുള്ളിൽ എഫ്. എൽ. ടി. സി കൊവിഡ്ചികിത്സാ കേന്ദ്രം സജ്ജമാക്കും.
50കിടക്കകൾ ഇവിടെയുണ്ടാകും. ചെല്ലാനം പഞ്ചായത്തിൽ ആകെ 83 പേർക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഒരു ദിവസം കൊണ്ട് പ്രദേശത്തു നിന്നും 226 പേരുടെ സാമ്പിളുകൾ ശേഖരിക്കും. സമീപ പ്രദേശങ്ങളായ കണ്ണമാലി കുമ്പളങ്ങി മേഖലകളിൽ നിന്നും 101 സാമ്പിളുകൾ ഇന്ന് ശേഖരിക്കും.
ചെല്ലാനം പഞ്ചായത്തിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും അഞ്ചു കിലോഗ്രാം അരി വിതരണത്തിനായി റേഷൻ കടകളിൽ എത്തിച്ചിട്ടുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വീടുകളിൽ എത്തിക്കും