കൊച്ചി: എറണാകുളം മാർക്കറ്റും ബ്രോഡ്വേയും ഉച്ചവരെയെങ്കിലും പ്രവത്തിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി വീണ്ടും ബ്രോഡ്വേയിലെ കച്ചവടക്കാർ. ജില്ലാ ഭരണകൂടം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനെത്തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്തെ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ലക്ഷദ്വീപിലേക്ക് അയയ്ക്കാനുള്ള ചരക്കുകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലും സൂക്ഷിച്ചിരിക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ നശിക്കുകയാണ്. താങ്ങാവുന്നതിനപ്പുറം സാമ്പത്തികനഷ്ടമാണ് നേരിടുന്നതെന്ന് കച്ചവടക്കാർ പറയുന്നു.
കനത്ത നഷ്ടം
പൂട്ടുവീണത് 2100 കടകൾക്ക്
ആയിരങ്ങൾക്ക് ജോലി ഇല്ലാതായി
ജി.എസ്.ടി റിട്ടേൺ വൈകുന്നു
നികുതി അടയ്ക്കാൻ കഴിയുന്നില്ല
പിഴയും പെനാൽറ്റിയും അടക്കേണ്ടിവരുന്നു
മാർക്കറ്റിൽ രോഗവ്യാപനമില്ല
കൊവിഡ് മാറിയശേഷം കടകൾ തുറക്കാമെന്ന് കരുതിയാൽ നിലനില്പ് അപകടത്തിലാകും. വൈറസിനോടൊപ്പം ജീവിക്കാൻ നാം തയ്യാറാകണമെന്നാണ് കേന്ദ്രസർക്കാരടക്കം പറയുന്നത്. എറണാകുളം മാർക്കറ്റിലും ബ്രോഡ്വേയിലും രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന് പരിശോധനകളിൽ തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ കൊവിഡ് നിയമങ്ങൾ പാലിച്ചും സമയക്രമീകരണങ്ങൾ വരുത്തിയും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം. ലോക്ക് ഡൗൺ കാലത്ത് വ്യാപാരസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ തൊഴിലാളികൾക്കും സർക്കാർ സാമ്പത്തികസഹായം നൽകണമെന്ന് എറണാകുളം മാർക്കറ്റ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സി.ജെ. ജോർജും ജനറൽ സെക്രട്ടറി എൻ.എച്ച്. ഷമീദും ആവശ്യപ്പെട്ടു.