കോലഞ്ചേരി: കൈപ്പുണ്ണ്യം കൈമുതലാക്കി കാലങ്ങളായി ജീവിതം തള്ളി നീക്കിയവർക്ക് കൊവിഡു നൽകിയത് കയ്പു നീരിന്റെ നാളുകൾ. പട്ടിണിയും പരിവട്ടുമായി ഇനിയെത്രനാൾ മുന്നോട്ടു പോകുമെന്നറിയാത്ത ദുരിത ജീവിതത്തിലാണവർ. ആഘോഷങ്ങളിലെ സദ്യ വട്ടങ്ങൾക്ക് തീരുമാനമാകും മുമ്പ് പാചകക്കാരുടെ സമയം നോക്കി മുഹൂർത്തങ്ങൾ നിശ്ചയിച്ച് ഭൂത കാലം ഇനി തിരിച്ചു വരില്ലെന്നവർക്കറിയാം. മുമ്പൊക്കെ ജനുവരിയിലെ ആദ്യ ആഴ്ച പിന്നിടുമ്പോഴേക്കും മെയ് 31 വരെയുള്ള ദിവസങ്ങൾ സദ്യയ്ക്ക് ബുക്ക് ചെയ്യുന്നവർ ഏറെയാണ്. .ഇപ്പോൾ അതി ജീവനത്തിനായി അച്ചാർ, കൊണ്ടാട്ടം, ചിപ്സുകൾ, പായസം, കാളൻ, പുളിയിഞ്ചി എന്നിവയുണ്ടാക്കി വീടുകളിൽ വിറ്റ് കുടുംബം പുലർത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. ജീവിച്ചല്ലെ മതിയാകൂ, വേറെന്തു വഴി.

കൈപ്പുണ്യവും ലോക്കായി

വിവാഹങ്ങൾ മാ​റ്റിവെക്കുകയും പിന്നീടത് ചടങ്ങുകളിൽ ഒതുങ്ങുകയും ചെയ്തപ്പോൾ പാചകരംഗത്ത് പ്രവർത്തിക്കുന്ന നൂറുകണക്കിന് തൊഴിലാളികളുടെ സ്വപ്നങ്ങളാണ് ലോക്കായി പോയത്. ഒരു കല്ല്യാണ വീട്ടിൽ നിന്ന് മ​റ്റൊരു വീട്ടിലേക്ക് എന്നതായിരുന്നു പാചകക്കാർക്ക് ഏപ്രിൽ, മെയ് മാസങ്ങൾ. നല്ല കൈപ്പുണ്യമുള്ളവർക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തേണ്ടിവരും ചില വിവാഹ വീടുകളിൽ തലേന്നും പിറ്റേന്നുമായി 3000 പേർക്കെങ്കിലും സദ്യ നൽകേണ്ടിവരും. സഹായികളും മ​റ്റുമായി 8 പേരെങ്കിലും ഉണ്ടാകും. 40,000 രൂപവരെ ഇത്തരം സദ്യയ്ക്ക് ലഭിക്കും. ഹാളിൽ നടക്കുന്ന കല്യാണമാണെങ്കിൽ വരുമാനം തേടി വിളമ്പുകാരും ഉണ്ടാകും

യാതൊരു സഹായും ലഭിച്ചില്ല

സാധാരണ മാർച്ച് മാസം മുതൽക്കെ ഇവർക്ക് തിരക്കായിരിക്കും. ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച അന്നദാനങ്ങൾ, സ്‌കൂൾ വാർഷികാഘോഷങ്ങൾ, യാത്രയയപ്പ് പരിപാടികൾ, വിഷു ആഘോഷങ്ങൾ എല്ലാം ലോക്ക് ഡൗണിൽ കുടുങ്ങി. ഇതെല്ലാം നഷ്ടപ്പെട്ടപ്പോഴും കാര്യമായ സഹായമൊന്നും കിട്ടാത്ത വിഭാഗമാണ് പാചകത്തൊഴിലാളികൾ. ക്ഷേമനിധിപോലുള്ള ആനുകൂല്യങ്ങളെപ്പ​റ്റി പലർക്കും അറിവില്ല. പ്രത്യേകമായി ഇവരെത്തേടി ആശ്വാസധനവും വന്നിട്ടില്ല.ഈ സ്ഥിതിയിലും സർക്കാരിന്റെ സമൂഹ അടുക്കളയിൽ പോയി പ്രതിഫലം വാങ്ങാതെ സഹായിച്ചവരുമുണ്ട്.