കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ നികുതി വരുമാനങ്ങൾ ഉൾപ്പെടെ ഇടിഞ്ഞതോടെ കോർപ്പറേഷന് 90 കോടിയുടെ കടബാദ്ധ്യത. ജീവനക്കാരുടെ ശമ്പളം, വൈദ്യുതിചാർജ് ഉൾപ്പെടെ ദൈനംദിന ചെലവുകൾക്ക് പ്രതിമാസം 11കോടി വേണം. എന്നാൽ കോർപ്പറേഷന്റെ ബാങ്ക് ബാലൻസ് അഞ്ചരക്കോടി രൂപ മാത്രമാണ്. കരാറുകാരുടെ ബിൽകുടിശിക നൽകാൻ മാത്രം 44 കോടി അടിയന്തരമായി ആവശ്യമുണ്ട്. ഇതിന് പുറമെ ബ്രഹ്മപുരം പ്ലാന്റ് പ്രവർത്തനത്തിനും കോർപ്പറേഷൻ പണം നൽകണം. എന്നാൽ ഒന്നിനും ഗതിയില്ലാത്ത അവസ്ഥയാണെന്ന് കോർപ്പറേഷന്റെ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വെളിപ്പെടുത്തുന്നു.
പദ്ധതിവിനിയോഗം
പ്രതിസന്ധിയിൽ
പി.എം.എ.വൈ ലൈഫ് പദ്ധതിയുടെ ഡി.പി.ആർ പ്രകാരം 69.64 കോടിരൂപ കണ്ടെത്തണം. ഇതിനായി 34.4 കോടിരൂപ വായ്പയെടുക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ബാക്കി 35.2 കോടി എങ്ങനെ കണ്ടെത്തും എന്ന കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടില്ല. അടിയന്തരഘട്ടങ്ങളിൽ ജില്ല ആസൂത്രണ സമിതിയുടെ ( ഡി.പി.സി )അംഗീകാരമില്ലാതെ പൊതുമരാമത്ത് ജോലികളിൽ ആകെ വകയിരുത്തുന്ന തുകയുടെ 25ശതമാനം തനത് ഫണ്ടിൽ നിന്ന് ചെലവഴിക്കാം. 50.25 കോടിയാണ് തനത് ഫണ്ട്. 25 ശതമാനമാകുമ്പോൾ 12.56 കോടി ചെലവിടാനാകും.എന്നാൽ അടിയന്തരമായി തുക അനുവദിച്ചിട്ടുള്ള പദ്ധതികൾക്ക് മുൻഗണന നൽകിയിട്ടുള്ളതിനാൽ തുക വകമാറ്റുന്നത് അപ്രായോഗികമാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇനി നടപ്പാക്കേണ്ട പദ്ധതികൾക്കെല്ലാം ഡി.പി.സി കൂടി മാത്രമേ അംഗീകാരം നൽകാവൂവെന്ന് സർക്കാർ നിർദ്ദേശവുമുണ്ട്. അതിനാൽ പദ്ധതി വിനിയോഗവും പ്രതിസന്ധിയിലാണ്.
# നികുതി വരുമാനം
ഇടിഞ്ഞു
കൊവിഡും ലോക്ഡൗണും കോർപ്പറേഷന്റെ എല്ലാ വരുമാനമാർഗങ്ങളും അടച്ചെന്ന് ഡെപ്യൂട്ടി മേയറും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷനുമായ കെ.ആർ. പ്രേമകുമാർ പറഞ്ഞു.ഇ -ഗവേണൻസ് സംവിധാനം പ്രവർത്തനക്ഷമമാകാത്തതിനാൽ ഓൺലൈൻ വഴിയുള്ള നികുതി വരുമാനം മുടങ്ങിയത് തിരിച്ചടിയായി. അധികവരുമാനം ലക്ഷ്യമിട്ട് നികുതി ഘടന പുനഃക്രമീകരിച്ചുവെങ്കിലും അതും ഫലിച്ചില്ല. 45 കോടി രൂപ സമാഹരിക്കാനാണ് കോർപ്പറേഷൻ ഉദ്ദേശിച്ചത്.