അങ്കമാലി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അങ്കമാലി നിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും, നഗരസഭയിലും കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ (സി.എഫ്.എൽ.ടി.സി) സജ്ജമാക്കാൻ നടപടി സ്വീകരിക്കുന്നതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സെന്ററുകൾ കണ്ടെത്തുന്നത്. അൻപത് മുതൽ നൂറ് വരെ രോഗികളെ താമസിപ്പിച്ച് ചികിത്സിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ആദ്യഘട്ടത്തിൽ എല്ലാ പഞ്ചായത്തുകളിലും സജ്ജീകരിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.
സെന്ററുകളുടെ നടത്തിപ്പിന് തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷൻ ചെയർമാനും ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ വൈസ് ചെയർമാനും മെഡിക്കൽ ഓഫീസർ കൺവീനറുമായി സെന്റർ മാനേജിംഗ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.
ചുമതല തിരിച്ചുള്ള പ്രവർത്തനം
സെന്ററിന്റെ ഭൗതിക സൗകര്യം ഒരുക്കലിന്റെയും, ദൈനംദിന നടത്തിപ്പിന്റെയും, ഭക്ഷണം, ശുചിത്വം എന്നിവയുടേയും ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേതാണ്. ചികിത്സ, ചികിത്സയുമായി ബന്ധപ്പെട്ട ഉപാധികൾ, മരുന്നുകൾ എന്നിവ ആരോഗ്യവകുപ്പിന്റെ ചുമതലയിലായിരിക്കും.സെന്ററുകൾ കണ്ടെത്തുന്നതിനും നടത്തിപ്പ് സംബന്ധിച്ച ക്രമീകരണങ്ങൾ ചെയ്യുന്നതിനുമായി റോജി എം.ജോൺ എം.എൽ.എ മുൻകൈയെടുത്ത് നിയോജകമണ്ഡലത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ പ്രത്യേക യോഗങ്ങൾ വിളിച്ച് ചേർത്തിരുന്നു.