കൊച്ചി : ലോകത്തിലെ ആദ്യക്രൈസ്തവ ദേവാലയങ്ങളിലൊന്നും റോമിലെ മൈനർ ബസിലിക്കകളിൽ പുരാതനവുമായ സാന്താ അനസ്താസ്യ ദേവാലയം സീറോമലബാർ സഭക്ക് ഫ്രാൻസിസ് മാർപ്പാപ്പ കൈമാറി.
റോമാ രൂപതയുടെ അതിർത്തിയിൽ താമസിക്കുന്ന സീറോമലബാർ വിശ്വാസികളുടെ അജപാലനത്തിനു ദേവാലയം ഉപയോഗിക്കും. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് നിർദേശിക്കുന്ന വൈദികനെ ചാപ്ലെയിൻ പദവിയിൽ നിയമിക്കും.
2019 ൽ സഭയിലെ മുഴുവൻ ബിഷപ്പുമാരും മാർപ്പാപ്പയെ സന്ദർശിച്ചപ്പോൾ റോമിലെ വിശ്വാസികൾക്ക് ദേവാലയം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ക്രിസ്തു വർഷം 325 - 326 കാലഘട്ടത്തിൽ കോൺസ്റ്റന്റ് റൈൻ ചക്രവർത്തിയാണ് ബസിലിക്കയുടെ നിർമ്മാണം ആരംഭിച്ചത്. ക്രിസ്തുവർഷം ഏഴാം നൂറ്റാണ്ടു വരെ മാർപ്പാപ്പാമാർ ക്രിസ്മസ് ദിവ്യബലി അർപ്പിച്ചിരുന്നത് സാന്താ അനസ്താസ്യാ ബസിലിക്കയിലായിരുന്നു.
2011 മുതൽ റോമിലെ സാന്തോം സീറോമലബാർ ഇടവകയുടെ തിരുകർമ്മങ്ങൾ നടത്തിയിരുന്നത് ഇവിടെയാണ്. ഏഴായിരത്തോളം സീറോമലബാർ വിശ്വാസികളാണ് റോമിലും പരിസര പ്രദേശങ്ങളിലുമുള്ളത്.