kuttampuzha
കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണിയിൽ തോട് കര കവിഞ്ഞൊഴുകുന്നു

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണിയിൽ തോട് കരകവിഞ്ഞു. ഉരുളൻതണ്ണി കവല, മൂന്നാം ബ്ലോക്ക്, ആറാം ബ്ലോക്ക്, അദിവാസി മേഖലയായ പന്തപ്ര, മാമലക്കണ്ടം, പിണവൂർ കുടി റോഡിലും വീടുകളിലും വെള്ളം കയറി. ആദിവാസി മേഖലകൾ ഒറ്റപ്പെട്ടു. ഗതാഗതം പൂർണമായും സ്തംഭിച്ചു. രാവിലെ ആരംഭിച്ച ശക്തമായ മഴയെത്തുടർന്ന് വൈകിട്ടോടെയാണ് ഇവിടെ വെള്ളം കയറിയത്. തോടിന് കുറുകെ അശാസ്ത്രീയമായി നിർമ്മിച്ച തടയണയാണ് വേഗത്തിൽ വെള്ളം കയറാൻ ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു. അപ്രതീക്ഷിതമായി വെള്ളം ഉയർന്നതിനെ തുടർന്ന് സ്ത്രികളും കുട്ടികളുമടക്കം നിരവധിപേർ വീടുകളിൽ കുടുങ്ങി.
പൂയംകൂട്ടി ആറിലേക്ക് ഒഴുകിയെത്തുന്ന ആനന്തൻകുടി തോട്ടിൽ വെള്ളം വൻതോതിൽ ഉയർന്നതോടെ മൂന്നു വീടുകൾ വെള്ളത്തിൽ മുങ്ങി. ഇവരുടെ വീടുകളിലെ സാധങ്ങൾ വെള്ളത്തിൽ ഒഴുകി പോയങ്കിലും വീട്ടുകാരെ നാട്ടുകാർ രക്ഷപ്പെടുത്തി. പിണവൂർകുടി ആനന്ദൻകുടിയിൽ താമസക്കാരായ പൂവത്താനിക്കൽ ഹനീഷ്, കാക്കുകുടിയിൽ ഷാജി, കള്ള പ്ലാക്കൽ ശശി എന്നിവരുടെ വീടുകളാണ് വെള്ളത്തിൽ മുങ്ങിയത്.
പിണവുർകുടിയിൽ താമസക്കാരായ വെള്ളക്കണ്ണി ചന്ദ്രൻ, നിർമ്മല രാജൻ, സനീഷ് നെല്ലിക്കാനത്തിൽ, സരോജിനി കടുന്തൻ, കുമാരി രാജൻ എന്നിവരുടെ വീടുകളിലും തോട്ടിൽനിന്നും വെള്ളം കയറി. താളുംകണ്ടത്ത് കുടുങ്ങിയ വീട്ടമ്മയെയും കുട്ടിയെയും രക്ഷിക്കുന്നതിനായി എത്തിയ കോതമംഗലം ഫയർ സ്റ്റേഷനിലെ സ്‌കൂബ ടീമിന്റെ വാഹനം മൂന്നാം ബ്ലോക്കിൽ വെള്ളത്തിൽ കുടുങ്ങി.