മൂവാറ്റുപുഴ: കേരളത്തിലെ റബർ കർഷകരെ തകർക്കുന്ന തരത്തിൽ 1947ലെ റബർ ആക്ട് ഭേദഗതി ചെയ്യാനുളള നീക്കത്തിൽനിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം പ്രധാനമന്ത്രിക്കും കേന്ദ്ര വാണിജ്യമന്ത്രിക്കും നൽകി.
അനിയന്ത്രിതമായ വിലയിടിവുമൂലം റബർ മേഖല തകർച്ചയിലാണ്. റബർ ആക്ട് ഭേദഗതിയിലൂടെ റബർ ബോർഡിന്റെ പ്രവർത്തനം ഇല്ലാതാകും. ഇത് റബർ കർഷകരെ സമ്പൂർണ തകർച്ചയിലേക്ക് നയിക്കും. റബർ മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനും വേണ്ടി 1947 ലെ റബർ ആക്ടിന്റെ പിൻബലത്തിൽ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിൽ സ്ഥാപിച്ച സ്ഥാപനമാണ് കോട്ടയം ആസ്ഥാനമായുളള റബർ ബോർഡ്. ഇതിന്റെ പ്രവർത്തനം പൂർണമായി നിർത്തലാക്കാനോ മറ്റു കമ്മോഡിറ്റി ബോർഡുകളിൽ ലയിപ്പിക്കാനോ ആണ് റബർ നിയമ ഭേദഗതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
റബർ ബോർഡിന്റെ പ്രവർത്തനം നിലച്ചാൽ ഈ മേഖലയിലെ ഗവേഷണം, കർഷകർക്കുള്ള സബ്സിഡി, മറ്റു സാങ്കേതിക സഹായം തുടങ്ങിയവ ഇല്ലാതാകും. രാജ്യത്ത് ഏറ്റവും കൂടുതൽ റബർ ഉത്പാദിപ്പിക്കുന്ന കേരളത്തിന്റെ കാർഷിക സമ്പദ് വ്യവസ്ഥയെ ഈനീക്കം തകർക്കും. ഈ നടപടിയിൽ നിന്നും കേന്ദ്രസർക്കാർ അടിയന്തരമായി പിന്തിരിയണമെന്നും റബ്ബർ ബോർഡിൻറെ പ്രവർത്തനം നിലനിർത്തുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.