കൊച്ചി: പ്രമേഹരോഗം മൂലമുണ്ടാകാവുന്ന നാഡീരോഗങ്ങൾ ആരംഭത്തിലേ കണ്ടെത്താൻ ഉപകരിക്കുന്ന സുഡോസ്‌കാൻ ടെസ്റ്റ് ആസ്റ്റർ മെഡ്‌സിറ്റിയിൽ ആരംഭിച്ചു. രോഗിയെ സുഡോസ്‌കാൻ മെഷീനിൽ കയറ്റിനിർത്തി കൈപ്പത്തിയും കാൽപാദവും സ്‌കാൻ ചെയ്താണ് രോഗസാദ്ധ്യതകൾ നിർണയിക്കുന്നത്. പ്രമേഹരോഗത്തിന്റെ പാർശ്വഫലങ്ങളായ നാഡികളുടെ തകരാറ് ( ന്യൂറോപ്പതി), വൃക്കകളുടെ തകരാറ് (നെഫ്രോപതി), ഹൃദയസംബന്ധമായ തകരാറ് (കാർഡിയാക് ന്യൂറോപ്പതി) തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതകൾ നേരത്തെതന്നെ കണ്ടെത്താം. രോഗിയുടെ വിവരശേഖരണം, പരിശോധന, പരിശോധനാഫലം എന്നിവ 3 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാമെന്നതും ടെസ്റ്റിന്റെ മേൻമയാണ്. രക്തപരിശോധനയ്ക്ക് പുറമെ നാഡീപരിശോധനയും നടത്തുന്നതിലൂടെ സൂക്ഷമ നാഡീഞെരമ്പുകളെ സംരക്ഷിക്കാനും അതിലൂടെ വൃക്ക, ഹൃദയം തുടങ്ങിയ അവയവങ്ങളെയും സംരക്ഷിക്കാനാകുമെന്ന് ആസ്റ്റർ മെഡ്‌സിറ്റി കൺസൽട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. ബോബി വർക്കി മാരാമറ്റം വിശദീകരിച്ചു.