police
'കേരള പൊലീസ് ഇന്റേണൽ ട്രോൾ' പൊലീസ് ഉന്നതന്മാർക്കെതിരെ പുറത്തിറക്കിയ പരിഹാസ ട്രോൾ

ആലുവ: കൊവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പൊലീസ് റിസർവ് ഡ്യൂട്ടി 50 ശതമാനമാണെങ്കിലും എറണാകുളം റൂറൽ ജില്ലയിൽ 20 ശതമാനമാക്കി ചുരുക്കിയതിനെതിരെ പൊലീസുകാരുടെ വക ട്രോൾ പെരുമഴ. 'കേരള പൊലീസ് ഇന്റേണൽ ട്രോൾ' എന്ന ഗ്രൂപ്പാണ് പൊലീസ് ഉന്നതന്മാർക്കെതിരെ പരിഹാസ ട്രോൾ പുറത്തിറക്കിയത്.

" വില്ലേജ് ഓഫീസറുടെ അളിയന്റെ അമ്മായിയമ്മക്ക് കൊറോണയാണെന്ന് പറഞ്ഞപ്പോൾ വില്ലേജ് ഓഫീസ് അടക്കാനും നിർദ്ദേശമുണ്ടായപ്പോൾ, ഒരു പൊലീസുകാരന് കൊറോണയെന്നറിഞ്ഞപ്പോൾ അയ്യാളെ ക്വാറന്റൈനിൽ വിട്ടിട്ട് ബാക്കിയുള്ളവരോട് ജോലിക്ക് ഹാജരാകാൻ നിർദ്ദേശിക്കുന്ന ട്രോളാണ്" കേരള പൊലീസ് ഇന്റേണൽ ട്രോൾ എന്ന ഗ്രൂപ്പ് പുറത്തിറക്കിയത്. ഇത് പൊലീസുകാരുടെ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ തലങ്ങും വിലങ്ങും പറക്കുകയാണ്.

റിസർവ് ഡ്യൂട്ടി 20 ശതമാനമാക്കിയതിൽ അമർഷം
കൊവിഡ് വ്യാപകമായതോടെയാണ് പൊലീസുകാർക്ക് 50 ശതമാനം റിസർവ് ഡ്യൂട്ടി നിശ്ചയിച്ച് ഡി.ജി.പി ഉത്തരവിറക്കിയത്. ആദ്യ ആഴ്ച്ചയിൽ ഉത്തരവ് റൂറൽ ജില്ലയിലും നടപ്പാക്കിയെങ്കിലും പിന്നീട് ജില്ലാ പൊലീസ് മേധാവി റിസർവ് ഡ്യൂട്ടി 20 ശതമാനമാക്കി വെട്ടിച്ചുരുക്കുകയായിരുന്നു. ഇതോടെ ഡ്യൂട്ടിയിലുള്ള ഏതെങ്കിലും പൊലീസുകാരൻ കൊവിഡ് ബാധിതനായാൽ പൊലീസ് സ്റ്റേഷൻ അടച്ചിടേണ്ട സ്ഥിതിയാകുമെന്നാണ് പൊലീസ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടികാട്ടുന്നത്. സമാനമായ സാഹചര്യം സംസ്ഥാനത്തെ ചില പൊലീസ് സ്റ്റേഷനുകളിൽ ഉണ്ടായപ്പോഴാണ് റിസർവ് ഡ്യൂട്ടി 50 ശതമാനമാക്കി ഉത്തരവിറക്കിയതെന്നും പൊലീസുകാർ ചൂണ്ടികാട്ടുന്നു.ഈ ഉത്തരവനുസരിച്ചാണ് എടത്തല പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഉൾപ്പെടെ ക്വാറന്റൈനിൽ പോയപ്പോൾ സ്റ്റേഷൻ അടച്ചിടാതെ പ്രവർത്തിപ്പിച്ചതെന്നും പൊലീസ് പറയുന്നു.

കൂടുതൽ പേരുടെ സേവനം ആവശ്യമായതിനാൽ വെട്ടിക്കുറച്ചു

ആലുവ മേഖലയിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കർഫ്യു പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ പേരുടെ സേവനം ആവശ്യമായതിനാലാണ് റിസർവ് ഡ്യൂട്ടി 20 ശതമാനമാക്കി വെട്ടി കുറച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.