കൊച്ചി: കേരളത്തിലെ വിവിധ തീരമേഖലകളിൽ കൊവിഡ് രോഗ പ്രതിരോധ നടപടികൾ സർക്കാർ കൂടുതൽ ഫലവത്തായി കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എൽ.സി.എ മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും കത്തുനൽകി. തിരുവനന്തപുരത്തെ പുല്ലുവിളയിലും കരുംകുളം പഞ്ചായത്തിലും കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യം അതീവഗുരുതരമാണ്. കടൽ ക്ഷോഭം കൂടി നേരിടേണ്ടിവന്നതോടെ ചെല്ലാനത്തും സ്ഥിതി ആശങ്കയുളവാക്കുന്നതാണ്. അടിയന്തരനടപടികൾ ഉണ്ടായില്ലെങ്കിൽ പ്രതിഷേധ പരിപാടികളിലേക്ക് കടക്കേണ്ടിവരുമെന്നും കെ.എൽ.സി.എ മുന്നറിയിപ്പ് നൽകി. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറൽ സെക്രട്ടറി അഡ്വ ഷെറി.ജെ.തോമസ് എന്നിവർ സംയുക്തമായാണ് കത്ത് നൽകിയത്.

കത്തിലെ പ്രധാന ആവശ്യങ്ങൾ

കൊവിഡ് പരിശോധനകളുടെ എണ്ണം ഉയർത്തണം.
കൊവിഡ് രോഗം ഉള്ളവരെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സിക്കണം.

ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. ശുചിമുറികളുടെ കുറവ് പരിഹരിക്കണം.
മരണത്തെ തുടർന്നുളള സ്രവ പരിശോധനാഫലം വേഗത്തിൽ ലഭ്യമാക്കണം
ശുചീകരണ പ്രവർത്തനങ്ങൾ നഗര മേഖലകളിൽ മാത്രമായി ഒതുക്കരുത്
നിയന്ത്രണ മേഖലകളിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തണം.