icu

കൊച്ചി: എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ തീവ്ര പരിചരണ വിഭാഗം (ഐ.സി.യു) പ്രവർത്തനം തുടങ്ങി. യന്ത്ര സഹായത്തോടെ പ്രവർത്തിപ്പിക്കുന്നവ അടക്കം 40 കിടക്കകളാണ് ഐ.സി.യുവിലുള്ളത്. എല്ലാ ബെഡുകൾക്കും വെന്റിലേറ്റർ പിന്തുണയുണ്ട്. തീവ്ര രോഗാവസ്ഥയിലുള്ള 40 രോഗികളെ വരെ ഒരേ സമയം വെന്റിലേറ്ററിൽ ചികിത്സിക്കാൻ കഴിയും. ഇതോടെ മെഡിക്കൽ കോളേജിലെ ആകെ വെന്റിലേറ്ററുകളുടെ എണ്ണം 75 ആയി. ഇമേജ് ട്രാൻസ്ഫർ ചെയ്യുന്നതിന് പാക്‌സ് സംവിധാനം, രണ്ട് ഡയാലിസിസ് യൂണിറ്റുകൾ, രണ്ട് ബ്ലഡ് ഗ്യാസ് അനലൈസർ, മൂന്ന് വീഡിയോ ലാറിംഗ് ഗോസ്‌കോപ്പ്, അൾട്രാ സൗണ്ട് , ഡിജിറ്റൽ എക്‌സ്രേ എന്നിവയും ഐസിയുവിൽ സജ്ജീകരിച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പിന്റെ ഇ-ഹെൽത്ത് സോഫ്ട് വെയറിലാണ് പ്രവർത്തനങ്ങളുടെ ഏകോപനം. കൊവിഡ് പശ്ചാത്തലത്തിൽ സെൻട്രലൈസ്ഡ് എ.സി വിഛേദിച്ച് ടവർ എ.സിയിലും ഐ.സി.യു പ്രവർത്തിപ്പിക്കാൻ സംവിധാനമുണ്ട്.