atm

കോലഞ്ചേരി: കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ജില്ലാ ഭരണകൂടം എ.ടി.എമ്മുകളിൽ സാനിറ്റൈസർ വെക്കണമെന്ന കർശന നിർദേശം നൽകിയിരുന്നു. രണ്ടാംഘട്ടത്തിൽ സുരക്ഷിതമായെന്ന തോന്നലിൽ എ.ടി.എമ്മുകളിൽ സാനിറ്റൈസറുകളെന്ന ഏർപ്പാട് തന്നെയില്ലാതായി. അതിശക്തമായ മൂന്നാം ഘട്ടത്തിൽ എ.ടി.എമ്മുകളിൽ സാനിറ്റൈസർ പേരിന് മാത്രമായി. വിവിധയിടങ്ങളിൽ നിന്നെത്തുന്നവർ സ്പർശിക്കുന്ന എ.ടി.എമ്മുകളിൽ രോഗവ്യാപനത്തിന് സാദ്ധ്യത കൂടിയ സ്ഥലമാണ്.

സാനിറ്റൈസറുകളില്ലാതെ എ.ടി.എം

ആലുവ റൂറൽ ജില്ലയിൽ മൊത്തം 250 ലധികം എ.ടി.എം കൗണ്ടറുകളുണ്ട്.ബാങ്കുകൾക്കൊപ്പം പ്രവർത്തിക്കുന്നവയും തനിച്ച് പ്രവർത്തിക്കുന്നവയും ഇക്കൂട്ടത്തിൽപ്പെടും. തനിച്ച് പ്രവർത്തിക്കുന്നവയിലാണ് സാനിറ്റൈസറുകൾക്ക് 'ക്ഷാമം' നേരിടുന്നത് .യാത്രക്കാർ, കച്ചവടക്കാർ അടക്കം വിവിധതരം ആളുകളാണ് എ.ടി.എം ഉപയോഗിക്കുന്നത്. അത് തന്നെയാണ് പ്രധാന പ്രശനവും. എ.ടി.എമ്മിന്റെ വാതിൽ തുറക്കലും പിൻ നമ്പറടിക്കലും കൈ സ്പർശം അനിവാര്യമാകുമ്പോൾ സാനിറ്റൈസറും നിർബന്ധമാവുകയാണ്. ബാങ്കുകളിൽ കയറി ഇടപാട് നടത്താൻ മടിക്കുന്നവർ പണമെടുക്കലും നിക്ഷേപിക്കലും എ.ടി.എം, സി. ഡി.എം വഴി നടത്തുന്നുണ്ട്. പൊതുവേ എ.ടി.എം ഉപയോഗത്തിൽ വർദ്ധനയാണ് കൊവിഡ് കാലത്തെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.

ദുരുപയോഗം ചെയ്യ്ത് ചിലർ

ബാങ്കുകളോട് ചേർന്നുള്ള എ.ടി.എമ്മുകളിൽ ദിവസേന സാനിറ്റൈസർ നിറയ്‌ക്കുന്നുണ്ട്.

ഇതിനായി പത്ത് ലിറ്ററിന്റെ ശേഖരം തന്നെ സൂക്ഷിച്ചിരിക്കുകയാണ്. സാനിറ്റൈസർ കണ്ടാൽ ചിലർ അതെടുത്ത് കുളിക്കും. ചിലർ കൈമുട്ട് മുതൽ കൈപ്പത്തിവരെ തേക്കും, ചെലവ് കൂടിയില്ലെങ്കിലേ അതിശയമുള്ളൂ.

കൈ തൊടാതെ ന്യൂജെൻ തന്ത്രം

എ.ടി.എമ്മിൽ കയറാൻ പുതിയ തന്ത്രങ്ങൾ കണ്ടുപിടിച്ച ന്യൂ ജെൻ ടീമുകളുമുണ്ട്. കൈമസിലുകൊണ്ട് തള്ളിത്തുറന്ന് കാർഡിട്ട് വണ്ടിയുടെ താക്കോൽമുന ഉപയോഗിച്ച് പാസ്‌വേർഡ് അടിച്ച് പണമെടുത്ത് പോക്കറ്റിൽ വെയ്ക്കും. കഴിഞ്ഞില്ല, എ.ടി.എം. റസീറ്റ് ഉപയോഗിച്ച് വാതിലിന്റെ പിടി വലിച്ചുതുറന്ന് പുറത്ത് കടക്കും. ഇനി റസീറ്റ് എ.ടി.എം. തന്നില്ലെങ്കിലോ. അതിനും അവരുടെ കൈയിൽ വഴിയുണ്ടത്രെ, കൈമുട്ട് മടക്കി വാതിലിന്റെ പിടിയിൽ ഇട്ട് ഒറ്റവലി,, കൈയും നഖവും സ്പർശിക്കാതെ എളുപ്പം പുറത്തെത്താമെന്നാണ് ഇവരുടെ കണ്ടെത്തൽ.