മൂവാറ്റുപുഴ: 2024ഓടെ രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും ഗാർഹിക കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ വേണ്ടി കേന്ദ്ര ഗവൺമെന്റ് ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയായ ജലജീവൻ മിഷനിലൂടെ മൂവാറ്റുപുഴ, കോതമംഗലം നിയോജക മണ്ഡലങ്ങളിലെ ഗ്രാമപഞ്ചായത്തുകളിലായി 163.69 കോടി യുടെ വിപുലമായ പദ്ധതികൾ നടപ്പിലാക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.
കീരംപാറ, ആരക്കുഴ, പാലക്കുഴ പഞ്ചായത്തുകളിൽ 58.38 കോടി രൂപയുടെയും കീരംപാറ പഞ്ചായത്തിൽ 25.19 കോടിയുടെയും ആരക്കുഴ പഞ്ചായത്തിൽ 15.55 കോടിയുടെയും പാലക്കുഴ പഞ്ചായത്തിൽ 17.64 കോടിയുടെയും പ്രത്യേക കുടിവെള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്.
കീരമ്പാറ, ആരക്കുഴ, പാലക്കുഴ പഞ്ചായത്തുകളിലേക്ക് 20092014 കാലഘട്ടത്തിൽ കേന്ദ്രസർക്കാർ ഫണ്ട് അനുവദിച്ചിരുന്നതും എൻ.ആർ.ഡി.ഡബ്ലിയു.പിയുടെ അനുമതി ലഭിച്ചിരുന്നുവെങ്കിലും പദ്ധതി നടപ്പിലാക്കാതെ വരികയും ചെയ്തതിനാൽ ഇപ്പോൾ ജലജീവൻ മിഷനിൽ ഉൾപ്പെടുത്തുകയുമാണ്. 2024ൽ മൂവാറ്റുപുഴ സബ് ഡിവിഷന് കീഴിൽ എല്ലാ ഗ്രാമപഞ്ചായത്തുകളിലേക്കും 18,983 ഗാർഹിക കണക്ഷനുകൾ നൽകുവാനാണ് ലക്ഷ്യമിടുന്നത്. ഈ വർഷം 7240 പുതിയ കണക്ഷനുകൾ നൽകും. എല്ലാവർക്കും ശുദ്ധജലം ലഭ്യമാക്കുക പദ്ധതിയുടെ ലക്ഷ്യമാണ്.
പദ്ധതി തുകയുടെ 10% ഗുണഭോക്തൃ വിഹിതതുകയായ 1.60 കോടി രൂപയും തദ്ദേശസ്ഥാപന വിഹിതമായി 15% തുകയായ 2.39 കോടി രൂപയും 30% സംസ്ഥാന സർക്കാർ വിഹിതമായ 4.79 കോടി രൂപയും കേന്ദ്രസർക്കാർ വിഹിതമായ 7.19 കോടി രൂപയുമാണ് പദ്ധതിക്കായി ചെലവഴിക്കുക.
ആരക്കുഴ പഞ്ചായത്ത് (124 ലക്ഷം), ആവോലി (185 ലക്ഷം), ആയവന(84ലക്ഷം), കല്ലൂർക്കാട്(55 ലക്ഷം), മഞ്ഞള്ളൂർ (544 ലക്ഷം), മാറാടി (79 ലക്ഷം), പായിപ്രാ(273 ലക്ഷം), വാളകം(129 ലക്ഷം), പാലക്കുഴ(126 ലക്ഷം) എന്നിങ്ങനെയാണ് പുതിയ കണക്ഷനുകൾക്കായി ചെലവഴിക്കുന്നത്. സന്നദ്ധ സംഘടനകളിൽ നിന്നും സി.എസ്.ആർ ഫണ്ടിൽ നിന്നും സംഭാവനകൾ സ്വീകരിച്ചും ഈ പദ്ധതി നടപ്പിലാക്കും. ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ എല്ലാ ജനങ്ങൾക്കും ശുദ്ധമായ കുടിവെള്ളം വീടുകളിൽ എത്തിക്കുന്നതിന് കഴിയും.
കോതമംഗലം സബ് ഡിവിഷന് കീഴിൽ കോതമംഗലം നിയോജകമണ്ഡലത്തിലെ 10 പഞ്ചായത്തുകളിലായി ഈ വർഷം 9712 കണക്ഷനുകൾ നൽകും. 2024 ഓടെ കോതമംഗലം സബ് ഡിവിഷനിൽ 28244 കണക്ഷനുകൾ നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്. കവളങ്ങാട് (1370 ലക്ഷം), കീരമ്പാറ (302 ലക്ഷം), കോട്ടപ്പടി (400 ലക്ഷം), കുട്ടമ്പുഴ (740 ലക്ഷം), നെല്ലിക്കുഴി (820 ലക്ഷം), പൈങ്ങോട്ടൂർ (290 ലക്ഷം), പല്ലാരിമംഗലം(380 ലക്ഷം), പിണ്ടിമന(3350), പോത്താനികാട് (590 ലക്ഷം), വാരപ്പെട്ടി (690 ലക്ഷം) എന്നിങ്ങനെ ആകെ 89.32 കോടി രൂപ ചെലവഴിക്കുമെന്നും എംപി അറിയിച്ചു.