asharaf

ആലുവ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. ആലുവ എടയപ്പുറം ചവർക്കാട് റോഡിൽ മല്ലിശേരി വീട്ടിൽ പരേതനായ ബീരാവുവിന്റെ മകൻ എം.പി. അഷറഫ് (53) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.30 ഓടെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.
പനിയെത്തുടർന്ന് കഴിഞ്ഞയാഴ്ച്ച ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ കൊവിഡ് ടെസ്റ്റിന് നിർദേശിച്ചു. തുടർന്ന് കീഴ്മാട് ഗ്രാമപഞ്ചായത്തംഗവുമായി ബന്ധപ്പെട്ട് കുട്ടമശേരിയിൽ നടത്തിയ കൊവിഡ് പരിശോധനയിൽ പങ്കെടുത്തു. ഇവിടെനിന്ന് ലഭിച്ച ഫലം നെഗറ്റീവായിരുന്നെങ്കിലും അടുത്തദിവസം കടുത്ത ശ്വാസതടസമുണ്ടായി. തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പരിശോധനാഫലം ലഭിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു മരണവും.

ആലുവ ക്ലസ്റ്ററിൽ മരണമടയുന്ന കൊവിഡ് ബാധിതരുടെ എണ്ണം ഏഴായി. ദീർഘകാലം വിദേശത്തായിരുന്ന അഷറഫ് ഒരുവർഷം മുമ്പാണ് നാട്ടിലെത്തിയത്. നിലവിൽ പുക്കാട്ടുപ്പടിയിലെ ഹോട്ടലിൽ ജീവനക്കാരനായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എടയപ്പുറം ജുമാ മസ്ജിദ് കബറടക്കി. മാതാവ്: കുഞ്ഞിപാത്തു. ഭാര്യ: സുനിത. മക്കൾ: ഫായിസ, മുഹമ്മദ് ആഷിഖ്.