പണം മാത്രമല്ല വാഹനങ്ങളും വീടും മറ്റ് പലതും പണയം വെച്ച് നടത്തുന്ന ചൂതാട്ട കേന്ദ്രനടത്തിപ്പുകാരുടെ മാസപ്പടി മാതുപിള്ളമാരാണ് കോട്ടയത്തെ വല്യ പൊലീസ് ഏമാന്മാർ എന്നത് രഹസ്യമല്ല. നക്ഷത്രത്തിന്റെ എണ്ണം കൂടുന്നതനുസരിച്ച് ചീട്ടുകളിക്കാരുമായുള്ള ആത്മബന്ധവും കൂടും. കൊടിയുടെ നിറവ്യത്യാസമില്ലാതെ ഇടതു വലതു രാഷ്ടീയക്കാരും പൊലീസും നമ്മളൊന്നാണേ പാടുന്നതിന്റെ തണലിലാണ് ദിവസവും ലക്ഷങ്ങളുടെ ഇടപാട് നടക്കുന്ന ചീട്ടുകളി സംഘങ്ങൾ കൊഴുത്തുവളരുന്നതും. മാസപ്പടി നൽകുന്നവർ ഇരിക്കാൻ പറഞ്ഞാൽ കിടക്കുകയും മുട്ടിലിഴയുകയും ചെയ്യുന്നവരുടെ വംശം അവസാനിച്ചിട്ടില്ലെന്നു തെളിയിക്കുന്നതാണ് പൊലീസ് സേനയ്ക്ക് അപമാനമായ മണർകാട് ചൂതാട്ട കേന്ദ്രത്തിലെ അസംബന്ധ റെയ്ഡ് നാടകം
ഗുണ്ടാ ആക്ടിൽ പെടുത്തേണ്ട പല ക്രിമിനലുകളുടെയും സംരക്ഷകരാണ് കോട്ടയത്ത് ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ടീയക്കാരും. ആര് ഭരിച്ചാലും ഗുണ്ടകൾ ഭരിക്കുന്നവരുടെ ആളായി മാറും. പാർട്ടി ഫണ്ടിലേക്ക് ആവശ്യത്തിന് പണം നൽകും. എന്തിനും ഏതിനും വിളിച്ചു പറഞ്ഞാൽ പണമെത്തിക്കും. സകല ക്വട്ടേഷനും ഏൽക്കും .പിന്നെ തോളിൽ കൈയ്യിടും. നമ്മളൊന്നാണേ പാടും. ഇങ്ങനെയുള്ള ഗുണ്ടകളെ ഒരു പൊലീസ് ഏമാനും തൊടില്ല. തൊട്ടാൽ വിവരമറിയും .... അതുകൊണ്ട് ചൂതാട്ടവും മറ്റു സാമൂഹ്യ വിരുദ്ധ നടപടികളും ഇപ്പോഴത്തെ അന്വേഷണവും നടപടിയുമൊക്കെ ജനങ്ങളെ പറ്റിക്കാനുള്ള ഏർപ്പാടായ് തുടരും.
കുണുക്കിട്ടവൻ പോയാൽ കടുക്കനിട്ട ഏമാൻ വരും . മാസപ്പടി തരുന്നവൻ കിടക്കാൻ പറഞ്ഞാൽ സല്യൂട്ടടിക്കും. കേരളത്തിലെ മുൻ ബിഷപ്പ് , തമിഴ്നാട്ടിലെ സിറ്റിംഗ് ബിഷപ്പ് , സിറ്റിംഗ് ഡി.വൈ.എസ്.പി , മുൻ ഡി.വൈഎസ്.പി , മന്ത്രിമാർ, എം.എൽഎമാർ തുടങ്ങി മണർകാട്ട് ലക്ഷങ്ങളുടെ ചീട്ടുകളി കേന്ദ്രവുമായി ബന്ധപ്പെട്ടവരുടെ നിര നീളുകയാണ്. ചീട്ടുകളി പിടിച്ച സംഭവത്തിൽ മണർകാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ഗുരുതരവീഴ്ച നടത്തിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു . റെയ്ഡ് വിവരം ചോർത്തി , നടത്തിപ്പുകാരനുമായി അവിഹിത ഇടപെടൽ നടത്തി. പ്രതികൾക്ക് കേസിൽ നിന്നു തലയൂരാനുള്ള വഴികൾ നിർദ്ദേശിച്ചു ക്ലബ്ബ് സെക്രട്ടറിയുമായി നടന്ന ഫോൺസന്ദേശ റിപ്പോർട്ടും പുറത്തു വന്നു . റെയ്ഡ് നടന്ന ക്ലബ്ബിൽ ചീട്ടുകളി നടക്കുന്നില്ലെന്ന് ജില്ലാ പൊലീസ് മേധാവിയെ തെറ്റിദ്ധരിപ്പിച്ചു. പൊലീസിലെ ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തിക്കൊടുത്തു. നടത്തിപ്പുകാരന്റെ വീട്ടിൽ റെയ്ഡിനെത്തിയെങ്കിലും വീട്ടിൽ കേറാതെ മടങ്ങിയ ശേഷം പരിശോധന നടത്തിയെന്ന് ഉന്നത ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചു.
കേസ് കോടതിയിലെത്തുമ്പോൾ പ്രതികൾക്ക് ഊരിപോകാവുന്ന തരത്തിൽ എഫ്.ഐ.ആറിൽ പ്രതികളുടെ കൃത്യമായ വിലാസം പോലുമില്ല. തെളിവിനായി ചീട്ടുകളിച്ചവരുടെ ഹാജർബുക്കില്ല . ടോക്കൺ വെച്ചാണ് ചീട്ടുകളി എന്നിട്ടും കളിക്കാരുടെ പേരു വിവരമില്ലെന്നാണ് മണർകാട് പൊലിസിന്റെ കണ്ടെത്തൽ.പൊലീസ് റെയ്ഡ് നടത്തിയപ്പോൾ ക്ലബ്ബ് നടത്തിപ്പുകാരന്റെ കൈയ്യിൽ രജിസ്റ്റർ ഉണ്ടായിരുന്നു. ബുക്കുമായി കടന്നുകളയാൻ സഹായിച്ചു തുടങ്ങി പൊലീസ് സേനയ്ക്കു മാനക്കേടുണ്ടാക്കുന്ന വിവരങ്ങളാണ് അന്വേഷണത്തിൽ ഇതിനകം കണ്ടെത്തിയത് .
ചീട്ടുകളി കേസിൽ 43 പേരെ അറസ്റ്റ് ചെയ്തു. 18 ലക്ഷം രൂപയും 43 മൊബൈൽ ഫോണുകളും പിടിച്ചെടുത്തുവെങ്കിലും ആയിരം രൂപ പിഴ അടച്ച് പുറത്തിറങ്ങാവുന്ന നിസാര കേസുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയായി പ്രതികളെ രക്ഷിക്കാൻ മണർകാട്ടെ പൊലീസുകാർ അമിത താത്പര്യം കാട്ടുന്നതു കണ്ട് അവിടുത്തെ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് തുടരന്വേഷണമെങ്കിലും 'റാം ജിറാവു സ്പീക്കിംഗ് ' സിനിമയിൽ ജനാർദ്ദനന്റെ കഥാപാത്രം പറയുന്നതുപോലെ 'മൊത്തം കോംപ്ലിമെന്റാക്കി' കേസ് അവസാനിപ്പിക്കുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ് നാട്ടുകാർ.