സാമൂഹിക അകലം വെടിഞ്ഞു
നാലാളുണ്ടെങ്കിൽ സമരം
മാസ്ക്ക് മൂക്കിന് താഴെ
തൊടുപുഴ: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതോടെ ജില്ലയിലെമ്പാടും വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിലുള്ള സമരങ്ങളും പ്രതിഷേധങ്ങളും മുൻകാലത്തെക്കാളും ശക്തമായി. കേന്ദ്ര സർക്കാർ നയങ്ങൾക്കും ഇന്ധന വില വർദ്ധനവിനുമെതിരെ സമരം നടത്താൻ കോൺഗ്രസും സി.പി.എമ്മും മത്സരിക്കുമ്പോൾ സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരായ സമരങ്ങളിൽ മത്സരം കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ്. ഏതാണ്ടെല്ലാ തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നിലും ഭരണ സ്തംഭനവും അഴിമതിയും ആരോപിച്ച് സമരം ഇല്ലാത്ത ദിവസങ്ങൾ കുറവായി. ആദ്യ ഘട്ടങ്ങളിലെ സമരങ്ങളിൽ സാമൂഹിക അകലവും കൊവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചിരുന്നെങ്കിലും ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല.
സംസ്ഥാന നേതാക്കളും മുതിർന്ന ജനപ്രതിനിധികളും എത്തുന്ന സമര വേദികളിൽ പോലും സാമൂഹിക അകലം മറക്കുന്നു. മൂക്കും വായും മറയുന്ന തരത്തിലല്ല പലരും മാസ്ക് ധരിക്കുന്നത്. പൊലീസ് ഇത്തരം സമര വേദികളെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്. സമര വേദികളിൽ നിയന്ത്രണം ഉണ്ടായില്ലെങ്കിൽ ഗുരുതര പ്രത്യാഘാതത്തിന് കാരണമായേക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. സംസ്ഥാനത്തെ കണക്കുകൾക്കൊപ്പം ജില്ലയിലും അനുദിനം കൊവിഡ് കേസുകൾ ക്രമാതീതമായി കൂടി കൊണ്ടിരിക്കുകയാണ്. സാമൂഹ്യവ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തെ പോലെ ജില്ലയും വീണ്ടും അടച്ചിടേണ്ട സാഹചര്യമുണ്ടാകുമെന്ന് പലരും ആശങ്ക പങ്കുവയ്ക്കുന്നു.