മൂലമറ്റം: അറക്കുളം സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സ നിർത്തിയത് പ്രദേശവാസികൾക്ക് ദുരിതമായി.. ജീവനക്കാരുടെ കുറവ് മൂലമാണ് കിടത്തി ചികിത്സ നിർത്തിയതെന്നാണ് വിവരം. രണ്ട് നഴ്സിഗ് അസിസ്റ്റന്റുമാർ പെൻഷൻ ആയതിന് ശേഷം ഈ തസ്തികയിൽ പുതിയ നിയമനം നടത്തിയില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു നഴ്സിനെ തൊടുപുഴ ആശുപത്രിയിലേക്ക് മാറ്റി നിയമിച്ചു. മറ്റൊരു നഴ്സിന്റെ കുട്ടി അന്യസംസ്ഥാനത്ത് നിന്നും വന്നതിനാൽ നഴ്സ് നിരീക്ഷണത്തിലുമാണ്. ഒരു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിദേശത്തേക്ക് ലീവെടുത്ത് പോയിട്ടുണ്ട്. ഇത് സംബന്ധിച്ച് ആശുപത്രി അധികൃതർ ഡിഎംഒ ക്ക് റിപ്പോർട്ട് നൽകിയതുമാണ്. ജീവനക്കാരുടെ കുറവ് ചൂണ്ടി കാട്ടി കിടത്തി ചികിത്സ ആവശ്യമുള്ള രോഗികളെ ഇവിടെ പ്രവേശിപ്പിക്കാതെ തൊടുപുഴയ്ക്കും ഇടുക്കിക്കും പറഞ്ഞ് വിടുകയാണ്. മൂന്ന് ഡോക്ടർമാർ ഡ്യൂട്ടിക്ക് ഉള്ള ഇവിടെ ഒപി യിൽ 400ൽ പരം രോഗികൾ മരുന്ന് വാങ്ങാൻ ദിവസേന എത്തിയിരുന്നതാണ്. മുട്ടത്തും അറക്കുളത്തും മാത്രമാണ് കിടപ്പു രോഗികൾ ഉണ്ടായിരുന്നത് .അതു കഴിഞ്ഞാൽ കിടത്തി ചികിത്സ ആവശ്യമുള്ളവർ തൊടുപുഴയിലോ ഇടുക്കിയിലോ പോകണം . അറക്കുളം പഞ്ചായത്ത് ആദിവാസി മേഖലയായതിനാലും കുളമാവ് മുത്തിയുരുണ്ടയാർ, വലിയമാവ് മുതൽ പുള്ളിക്കാനംവരെയും ചക്കി മാലി മുല്ലക്കാനം മുതൽ കൂവപ്പിള്ളി വരെയുള്ള പ്രദേശങ്ങളിലെ ആളുകൾ അറക്കുളം ആശുപത്രിയെയാണ് ആശ്രയിച്ചിരുന്നത്. കിടത്തിചികിത്സ നിർത്തിയതോടെ ഈ പ്രദേശങ്ങളിലെ സാധാരണക്കാർ കിലോമീറ്ററുകൾ യാത്ര ചെയ്ത് മുട്ടത്തോ തൊടുപുഴയിലോ പോകാതെ നിവൃളിയില്ല.ആദിവാസികളും സാധാരണക്കാരുമായ രോഗികൾക്ക് ഇത് ഏറെ ബുദ്ധിമുട്ടാവുകയാണ്. വളരെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന അറക്കുളം സർക്കാർ ആശുപത്രിയിലെ കിടത്തി ചികിത്സ നിർത്തിയത് സാധാരണക്കാരോടുള്ള അവഗണനയാണെന്നും, ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് കിടത്തി ചികിത്സാ സൗകര്യം പുന:സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ജീവനക്കാരുടെ കുറവ് കാരണം താത്കാലികമായി കിടത്തി ചികിത്സ ഒഴിവാക്കിയതാണ്. രണ്ട് നഴ്സിങ് അസിസ്റ്റൻറ്മാർ റിട്ടയർ ആയതിനാലാണ് പ്രതിസന്ധി ഉണ്ടായത് വിവരങ്ങൾ ഉന്നത അധികൃതരെ ധരിപ്പിച്ചിട്ടുണ്ട്. ജീവനക്കാരുടെ കുറവ് കാരണം രാത്രി ഡ്യൂട്ടിക്ക് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. നഴ്സിങ്ങ് തസ്തികയിലേക്ക് ഇൻ്റർവ്യൂ കഴിഞ്ഞിട്ടുണ്ട്. പ്രമോഷൻ നൽകാനുള്ള കാലതാമസം മാത്രമാണ് ഉള്ളത്.നിലവിൽ കുറവുള്ള ജീവനക്കാരെ നിയമിച്ചാൽ ഉടൻ കിടത്തി ചികിത്സ അനുവദിക്കും. ഇപ്പോഴത്തെ പ്രതിസന്ധി താത്കാലികമാണ്. കഴിവതും വേഗം പരിഹാരം ഉണ്ടാകും.
ഡോ: അനില (മെഡിക്കൽ ചാർജ് ഓഫീസർ):-