തൊടുപുഴ: 'ദൈവമാണ് അവരെ അവിടെ എത്തിച്ചത്, അല്ലായിരുന്നെങ്കിൽ..." ബാബുവിന് വാചകം പൂർത്തിയാക്കാനായില്ല. വനമേഖലയിൽ അപകടത്തിൽപ്പെട്ട കുടുംബത്തെ രക്ഷപ്പെടുത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാർ ഇപ്പോൾ അവർക്ക് ദൈവങ്ങളാണ്. തൊടുപുഴ ഡിപ്പോയിലെ ഡ്രൈവർ ഇടവെട്ടി മാർത്തോമ തൊട്ടിപ്പറമ്പിൽ ടി.എസ്. അബ്ദുൽ ലത്തീഫും കണ്ടക്ടർ മടക്കത്താനം വാണിയപ്പുരയിൽ വി.എസ്. ബഷീറുമാണ് അപകടത്തിൽപ്പെട്ട കുടുംബത്തെ രക്ഷപ്പെടുത്തി താരങ്ങളായത്. വ്യാഴാഴ്ച്ച രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. ഇടുക്കി റോഡിൽ പാറമടയ്ക്കും മീൻമുട്ടിക്കും ഇടയിൽ കുടയുരുട്ടി വനമേഖലയിൽ വധുവും സംഘവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു. ഭരണങ്ങാനം മേലംപാറ വലിയപറമ്പിൽ ബാബു തോമസും കുടുംബവുമാണ് അപകടത്തിൽപെട്ടത്. മകൾ സ്‌നേഹയുടെ മനസമ്മതത്തിനായി ഈട്ടിത്തോപ്പ് വിജയമാതാ പള്ളിയിലേക്ക് പോകും വഴി ടയർ പൊട്ടി കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. റോഡിൽ വട്ടംതിരിഞ്ഞ കാർ തിട്ടയിൽ ശക്തിയായി ഇടിച്ചു നിന്നു. ഈ സമയത്താണ് തൊടുപുഴയിൽ നിന്നു കട്ടപ്പനയിലേക്കു സർവീസ് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് എത്തിയത്. പാറമടയ്ക്കു സമീപത്ത് കാർ കെ.എസ്.ആർ.ടി.സി ബസിനെ മറികടന്നു പോയതാണ്. കാർ അപകടത്തിൽപെട്ടു കിടക്കുന്നതു കണ്ട് ബസ് നിറുത്തി ലത്തീഫും ബഷീറും ചേർന്നു കാറിനുള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിക്കുകയായിരുന്നു. ഉടൻ ബസിൽ തന്നെ എല്ലാവരെയും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവരെ ബസിൽ ആശുപത്രിയിലേക്കു കൊണ്ടുവരുന്ന വിവരം ആശുപത്രി അധികൃതരെ ഇവർ മുൻകൂട്ടി അറിയിക്കുകയും ചെയ്തിരുന്നു. അപകടത്തിൽ സ്‌നേഹയുടെ തോളെല്ല് പൊട്ടി. ബാക്കിയുള്ളവർക്കു ചെറിയ പരിക്കുണ്ട്. ബാബുവിന്റെ ഭാര്യ വത്സമ്മ, ഇളയ മകൾ സെന്ന, ബാബുവിന്റെ മൂത്ത സഹോദരന്റെ ഭാര്യ ത്രേസ്യാമ്മ, വത്സമ്മയുടെ അനിയത്തി ബിൻസി, ഡ്രൈവർ ജോബി എന്നിവരാണ് കാറിലുണ്ടായിരുന്ന മറ്റു യാത്രക്കാർ. സ്‌നേഹയുടെ മനസമ്മതം അന്നേദിവസം ഉച്ചകഴിഞ്ഞു തന്നെ നടത്തി.