ഇടുക്കി: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അതിർത്തി പ്രദേശമുൾപ്പെടെ ജില്ലയുടെ എല്ലാമേഖലകളിലും പരിശോധന ശക്തമാക്കുമെന്ന് ജില്ലാ കലക്ടർ എച്ച്. ദിനേശൻ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരും കർശന ക്വാറന്റയിൻ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്നും വ്യാപാര സ്ഥാപനങ്ങൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ, പൊതുജനങ്ങൾ സാമൂഹിക അകലം, മാസ്‌ക് ധരിക്കൽ തുടങ്ങിയ പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കും. പൊലീസ്, റവന്യൂ വകുപ്പുകളുടെ പ്രത്യേക ടീമുകൾ പരിശോധന നടത്തുകയും വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും. താലൂക്ക് തലത്തിൽ ഡെപ്യൂട്ടി തഹസീൽദാർമാരുടെ നേതൃത്വത്തിലാണ് ടീം പ്രവർത്തിക്കുന്നത്. കുമളി അതിർത്തി വഴി അന്യസംസ്ഥാനത്തു നിന്ന് ആളുകൾ കൂടുതലായി എത്തുന്നുണ്ട്. അന്തർ സംസ്ഥാന വിഷയമായതുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പാസുകൾ ലഭ്യമാകുന്നത്. ഓട്ടോ അപ്രൂവൽ ആയതു കൊണ്ട് അപേക്ഷ നൽകിയാലുടൻ അനുമതി ലഭിക്കും. എങ്കിലും ഇവിടേയ്ക്ക് എത്തുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കുന്നുണ്ട്. കുമളി വഴി എത്തുന്ന എല്ലാവരുടെയും വിവരങ്ങൾ അതത് പ്രദേശത്തെ ആരോഗ്യ- പൊലീസ് വിഭാഗങ്ങളെ അപ്പോൾ തന്നെ അറിയിക്കുകയും വേണ്ട നടപടികൾ കൃത്യമായി സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.