ഇടുക്കി: ആറ് ദിവസത്തിനിടെ 22 പ്രവാസികൾ കൂടി ഇടുക്കിയിലേക്ക് മടങ്ങിയെത്തി. അഞ്ച് രാജ്യങ്ങളിൽ നിന്നായി 18 പുരുഷൻമാരും നാല് സ്ത്രീകളുമാണ് തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എയർപോർട്ടുകൾ വഴി നാട്ടിലേക്ക് തിരിച്ചെത്തിയത്. ആരോഗ്യ പരിശോധനകൾക്ക് ശേഷം ഇതിൽ 13 പേരെ വീടുകളിലും ഏഴ് പേരെ പെയ്ഡ് ക്വാറന്റൈൻ സെന്ററുകളിലും രണ്ട് പേരെ സർക്കാർ കൊവിഡ് കെയർ സെന്ററുകളിലും നിരീക്ഷണത്തിൽ പാർപ്പിച്ചു. നാട്ടിലെത്തിയവരുടെ എണ്ണം താലൂക്ക് അടിസ്ഥാനത്തിൽ: തൊടുപുഴ- 10, ഇടുക്കി- 1, ഉടുമ്പൻചോല- 2, പീരുമേട്- 6, ദേവികുളം- 3. എയർപോർട്ടുകൾ അടിസ്ഥാനത്തിൽ: കൊച്ചി 11, കോഴിക്കോട് 7, തിരുവനന്തപുരം 4. സൗദി അറേബ്യയിൽ നിന്ന് ഒമ്പത് പുരുഷന്മാരാണെത്തിയത്. ഇതിൽ അഞ്ച് പേരെ സ്വന്തം വീടുകളിലും മൂന്ന് പേരെ കുമളി, വെള്ളത്തൂവൽ എന്നിവിടങ്ങളിലെ പെയ്ഡ് ക്വാറന്റൈൻ സെന്ററുകളിലും ഒരാളെ പെരുമ്പള്ളിച്ചിറയിലെ സർക്കാർ കൊവിഡ് കെയർ സെന്ററിലും നിരീക്ഷണത്തിലാക്കി. ഖത്തറിൽ നിന്ന് മൂന്ന് പുരുഷൻമാരാണെത്തിയത്. മൂവരെയും സ്വന്തം വീടുകളിൽ നിരീക്ഷണത്തിലാക്കി.
കുവൈറ്റിൽ നിന്ന് രണ്ട് പുരുഷൻമാരാണെത്തിയത്. ഇതിൽ ഒരാളെ സ്വന്തം വീട്ടിലും ഒരാളെ പെരുമ്പള്ളിച്ചിറയിലെ സർക്കാർ കൊവിഡ് കെയർ സെന്ററിലും നിരീക്ഷണത്തിലാക്കി. റിയാദിൽ നിന്ന് രണ്ട് വനിതകളും ഒരു പുരുഷനുമടക്കം മൂന്ന് പേരാണെത്തിയത്. ഇതിൽ രണ്ട് പേരെ സ്വന്തം വീടുകളിലും ഒരാളെ മുട്ടത്തെ പെയ്ഡ് ക്വാറന്റൈൻ സെന്ററിലും നിരീക്ഷണത്തിലാക്കി. ദുബായിൽ നിന്ന് മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളുമടക്കം അഞ്ച് പേരാണെത്തിയത്. ഇതിൽ രണ്ട് പേരെ വീടുകളിലും മൂന്ന് പേരെ മുട്ടത്തെ പെയ്ഡ് ക്വാറന്റൈൻ സെന്ററിലും നിരീക്ഷണത്തിലാക്കി.