ഇടുക്കി: ജില്ലയിൽ ടൂറിസം മേഖലയ്ക്ക് പുത്തനുണർവ് നല്കി വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ നടക്കും. ജില്ലാ കളക്ടർ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയിൽ ചെറുതോണിയിൽ ചേർന്ന എക്‌സിക്യുട്ടീവ് കമ്മറ്റിയിലാണ് തീരുമാനം.

ചെറുതോണി വെള്ളാപ്പാറയിലെ കൊലുമ്പൻ സ്മാരകം ജൂലായ് അവസാനം തുറന്നു കൊടുക്കും. ഇടുക്കി ഡാം നിർമ്മിക്കുന്നതിന് സ്ഥലം കാണിച്ചുകൊടുത്ത ചെമ്പൻ കൊലുമ്പന്റെ ശിൽപ്പവും സ്മാരകവും അടങ്ങുന്ന പദ്ധതി ടൂറിസം വകുപ്പ് നിർമ്മാണം പൂർത്തിയാക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് കൈമാറിയിട്ടുണ്ട്. ബൊട്ടാണിക്കൽ ഗാർഡനിൽ തീയറ്റർ, ലേസർ ഷോ എന്നിവ പി.പി.പി മോഡലിൽ ആരംഭിക്കാൻ കേരള സ്റ്റേറ്റ് നിർമ്മിതി കേന്ദ്രവുമായി ധാരണയുണ്ടാക്കുവാൻ തീരുമാനിച്ചു. ചെറുതോണിയിൽ ഇടുക്കി ഡാം എക്‌സ്പീരിയൻഷൽ സെന്റർ പദ്ധതി സഹകരണ ബാങ്കുകളുടെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുകയും റവന്യൂ വിഹിതം ഷെയർ ചെയ്യുന്ന പദ്ധതി ടെൻഡർ വിളിച്ച് നടപ്പിലാക്കാനുള്ള അനുമതിയ്ക്കായി സംസ്ഥാന സർക്കാരിന് സമർപ്പിക്കും.

മൂന്നാർ ബൊട്ടാണിക്കൽ ഗാർഡന്റെ രണ്ടാം ഘട്ട പദ്ധതി ടൂറിസം വകുപ്പിന് സമർപ്പിക്കാനും 5 കോടി രൂപയുടെ ബൊട്ടാണിക്കൽ ഗാർഡനിലെ പാർക്കിംഗ് പദ്ധതി നിർമ്മാണം ആരംഭിക്കാനും തീരുമാനമായി. ഇതിന് പുറമെ കേന്ദ്ര സർക്കാരിന് സമർപ്പിക്കുന്നതിനായി ജില്ലയിലെ ട്രൈബൽ ടൂറിസം സർക്യൂട്ട് , സ്‌പൈസസ് ടൂറിസം സർക്യൂട്ട് എന്നീ പദ്ധതികളും തയ്യാറാക്കാൻ തീരുമാനിച്ചു. നെടുങ്കണ്ടത്ത് വൈദ്യുതി മന്ത്രി എം.എം മണിയുടെ എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് ഓപ്പൺ സ്റ്റേജ് നിർമ്മിക്കുന്നത്.

യോഗത്തിൽ ഡി.ടി.പി.സി സെക്രട്ടറി ജയൻ പി. വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എ മാരായ എസ്. രാജേന്ദ്രൻ, ഇ.എസ്. ബിജിമോൾ, എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ സി.വി. വർഗ്ഗീസ്, അനിൽ കൂവപ്ലാക്കൽ, ടി.എം. ജോൺ, ഇൻഫർമേഷൻ അസിസ്റ്റന്റ് എഡിറ്റർ എൻ.ബി ബിജു തുടങ്ങിയവർ പങ്കെടുത്തു.

കൊലുമ്പൻ സ്മാരകവും

പഞ്ചാലിമേട് രണ്ടാംഘട്ടവും....

ഏലപ്പാറ വേസൈഡ് അമിനിറ്റി സെന്റർ, കൊലുമ്പൻ സ്മാരകം, പാഞ്ചാലിമേട് രണ്ടാം ഘട്ട പദ്ധതി, ചെക്ക് ഡാം, പാഞ്ചാലികുള നവീകരണം, പാർക്കിംഗ് ഏരിയ, നെടുങ്കണ്ടം ഓപ്പൺ സ്റ്റേജ് നിർമാണം തുടങ്ങിയ പദ്ധതികളാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്.