waste

തൊടുപുഴ: തൊണ്ടിക്കുഴ- നടയം റോഡിന്റെ ഭാഗമായ കൂവേക്കുന്നിലൂടെ പോകുമ്പോൾ മാസ്ക് വച്ചാലും ദുർഗന്ധം മൂലം മൂക്ക് പൊത്താതെ യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണ്. സാമൂഹ്യ വിരുദ്ധർ തള്ളുന്ന മാലിന്യം നിറഞ്ഞ് യകൂമ്പാരമായി മാറി. ഇടവെട്ടി പഞ്ചായത്തിലെ മൂന്നാം വാർഡിൽപ്പെട്ട ഇവിടെ ഇരുവശത്ത് നിന്നും കയറ്റം കയറി എത്തുന്ന കുന്നിന് സമീപത്താണ് മാലിന്യം തള്ളുന്നത്. മിക്കപ്പോഴും റോഡിലും റോഡിനോട് ചേർന്ന് പുല്ലുകയറി മൂടിയ കാനയിലുമാണ് മാലിന്യങ്ങൾ തള്ളുന്നത്. നിരവധി മദ്യക്കുപ്പികളും ഇതിന് സമീപത്തായി കിടപ്പുണ്ട്.
രാത്രി വാഹനങ്ങളിലെത്തി അപരിചിതരടക്കം ഇവിടെ തമ്പടിക്കുകയും മദ്യപിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് ശേഷം ഉപേക്ഷിക്കുന്ന കുപ്പികളും ഇവിടെ ഉണ്ട്. തെരുവ് നായ്ക്കൾ മാലിന്യങ്ങൾ വലിച്ച് റോഡിലേക്ക് ഇടുന്നതും പതിവാണ്. ഇടക്കിടയ്ക്ക് മഴ പെയ്യുമ്പോൾ ഈ മാലിന്യം ഒഴുകി താഴെ ജനവാസ മേഖലയിലേക്ക് എത്തുന്നുണ്ട്. ഇത് സാക്രമിക രോഗങ്ങൾക്ക് ഇടയാക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ. തൊട്ടടുത്തൊന്നും ആൾതാമസം ഇല്ലാത്തതിനാൽ വർഷങ്ങളായി ഇവിടെ മാലിന്യം തള്ളുന്നത് പതിവാണ്. പലതവണ പരാതി പറഞ്ഞെങ്കിലും അധികാരികൾ ഇത് കണ്ട ഭാവം നടിക്കുന്നില്ലെന്നും നാട്ടുകാർ പരാതി പറയുന്നു. മാലിന്യം ഇടുന്നത് കണ്ടാൽ നടപടി എടുക്കാമെന്നാണ് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ മാലിന്യം തള്ളുന്ന സ്ഥലം പഞ്ചായത്ത് മുൻകൈയെടുത്ത് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വൃത്തിയാക്കിയാൽ തന്നെ ഇത് ഒരു പരിധി വരെ തടയാനാകുമെന്ന് സമീപവാസികൾ പറയുന്നു. പഞ്ചായത്തിലെ തന്നെ പ്രധാന പാതകളിലൊന്നായ ഇതുവഴി നൂറ് കണക്കിന് വാഹനങ്ങളാണ് ദിസവവും കടന്നുപോകുന്നത്. രാത്രി വൈകിയാൽ സാമൂഹ്യ വിരുദ്ധരുടെയും കേന്ദ്രമാണിവിടം.