dean1

തൊടുപുഴ :കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽഇന്ന് മുതൽ രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങും.
വെങ്ങല്ലൂർ മങ്ങാട്ട്കവല ബൈപ്പാസിലെ ഉത്രം റിജൻസിയിൽ പ്രവർത്തന സജ്ജമായ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ഡീൻ കുര്യാക്കോസ് എം. പി സന്ദർശനം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.നിലവിൽ പ്രവർത്തന സജ്ജമായ സി.എഫ്.എൽ.റ്റി.സി. യിൽ 120 ഓളം രോഗികളെ പ്രവേശിപ്പിക്കാനാകും. തൊടുപുഴ നഗരസഭാദ്ധ്യക്ഷയും സെന്ററിന്റെ ചെയർപേഴ്‌സണുമായ സിസിലി ജോസ്, തൊടുപുഴയിലെ സെന്ററിന്റെ മെഡിക്കൽ ഓഫീസർ ഡോ. കെ.സി. ചാക്കോ, നോഡൽ ഓഫീസർ ഡോ. ജെറി സെബാസ്റ്റ്യൻ എന്നിവരും എം.പി.യോടൊപ്പം ഉണ്ടായിരുന്നു.

കൊവിഡ് പോസിറ്റീവാണെങ്കിലും ലക്ഷണമോ ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലാത്തവരെ ചികിത്സിക്കുന്നതിനാണ്
ആരോഗ്യ വകുപ്പ് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തുറന്നത്. ഇവിടെ പ്രവേശിപ്പിക്കുന്ന രോഗികളുടെ പരിശോധനാ ഫലം നെഗറ്റീവ് ആകുംവരെ സെന്ററിൽ തന്നെയാവും പാർപ്പിക്കുക.
ഇതിനായി ഹാളുകളിൽ തയ്യാറാക്കിയ ക്യാബിനുകളിലെ വൈദ്യുതീകരണമടക്കം എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഡോ.കെ.സി. ചാക്കോ പറഞ്ഞു.


പരിശീലനം നൽകി

കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ സേവനം ചെയ്യുന്ന ജീവനക്കാർക്ക് പരിശീലനം നൽകി. ഒരു മാസത്തേക്ക് ജോലി ചെയ്യേണ്ട ഡോക്ടർമാർ, ഹെഡ് നഴ്‌സ്, സ്റ്റാഫ് നഴ്‌സുമാർ, നഴ്‌സിങ് അസിസ്റ്റന്റുമാർ, ക്ലീനിംഗ് സ്റ്റാഫുകൾ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, വോളന്റിയർമാർ, ഫാർമസിസ്റ്റ്, പബ്‌ളിക് ഹെൽത്ത് സ്റ്റാഫ് എന്നിവർക്കാണ് സെന്ററിലെത്തിച്ച് പരിശീലനം നൽകിയത്.
തൊടുപുഴ നഗരസഭയാണ് ക്ലീനിംഗ് സ്റ്റാഫുകളെ ലഭ്യമാക്കിയത്. ഇവർക്കായി ജില്ലാ ആശുപത്രിയിലെ ഹെഡ് നഴ്‌സും തൊടുപുഴ ഐസൊലേഷൻ വാർഡ് നഴ്‌സിംഗ് ഇൻചാർജ്ജുമായ സി.കെ.ഉഷാകുമാരിയുടെ നേതൃത്വത്തിൽ പരിശീലനം നൽകി. പി.പി.ഇ. കിറ്റ് ധരിക്കൽ, മാലിന്യ സംസ്‌കരണം, രോഗികൾ ഉപയോഗിച്ചതും സ്പർശിച്ചതുമായ വസ്തുക്കൾ അണുവിമുക്തമാക്കൽ, കെട്ടിടത്തിൽ അണു നശീകരണം നടത്തൽ, രോഗബാധയേൽക്കാതെയും പകരാതെയും പ്രവർത്തിക്കുന്നതിനും, മാനസിക സമ്മർദ്ദം ഉണ്ടാവാതിരിക്കാനുമുള്ള പരിശീലനങ്ങളാണ് നൽകിയത്. പുരുഷ വനിതാ വാർഡുകളിലേക്കായി പ്രത്യേകം ക്ലീനിംഗ് സ്റ്റാഫുകളെയാണ് നിയോഗിച്ചിരിക്കുന്നത്.